നിലമ്പൂർ: നിലമ്പൂരിൽ വിധിയെഴുത്ത് പൂർത്തിയായി. ഇനി ജനമനസ് ആർക്കൊപ്പമാണെന്ന് അറിയാൻ മൂന്നുനാൾ കാത്തിരിക്കണം. ഇത്തവണത്തെ പോളിങ് ശതമാനം 73.25 %. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
അതേസമയം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. ആകെ വോട്ടർമാർ 2,32,381. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി. അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പോലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തിൽ തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം മുന്നണികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും പി.വി. അൻവർ പിടിക്കുന്ന വോട്ട് ആരുടെ പെട്ടിയിൽ നിന്നാണ് ചോരുന്നതെന്ന ആശയക്കുഴപ്പം അവസാനനിമിഷവും മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്.