വാരണാസി: വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. ജോൻപൂർ സ്വദേശിനിയായ ആരതി പാൽ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാജു പാലിനെ (44) വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ രണ്ട് വിവാഹബന്ധങ്ങൾ വേർപിരിഞ്ഞതിന് ശേഷമാണ് രാജു ആരതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു.
മേയ് 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച രാത്രി കുടുംബ പ്രശ്നത്തിന്റെ പേരിൽ രാജു ആരതിയെ ക്രൂരമായി മർദ്ദിച്ചു.
പരുക്കേറ്റ ആരതിയെ നർപത്പുറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ചൗബേപൂർ എസ്എച്ച്ഒ ജഗദീഷ് കുസ്വാഹ പറഞ്ഞു. അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.