കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനികളായ വിദ്യാർഥിനിയടക്കം രണ്ടു യുവതികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവരാണു പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്നു ട്രോളി ബാഗിലാണു കഞ്ചാവ് എറണാകുളത്തെത്തിച്ചത്.
ഞായറാഴ്ച രാവിലെ പത്തോടെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ടു പേരെയും രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇരുവരും പാലക്കാട് മുതൽ നിരീക്ഷണത്തിലായിരുന്നു. ആർപിഎഫ്, ആർപിഎഫ് ക്രൈം സ്ക്വാഡ്, ഗവ. റെയിൽവേ പോലീസ്, ഡാൻസാഫ് സംഘങ്ങൾ ചേർന്ന് ഇന്നലെ രാവിലെ മുതൽ സ്റ്റേഷനിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടെ ബാഗുകളുമായി പോലീസിന്റെ കണ്ണുവെട്ടിച്ചു സ്ഥലംവിടാൻ ശ്രമിച്ച യുവതികളെ സംശയം തോന്നിയ വനിത പോലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞത്.
കൂടുതൽ നടപടികൾക്കായി ഗവ. റെയിൽവേ പോലീസിന് ഇരുവരെയും കൈമാറി. റെയിൽവേ പോലീസാണ് കേസെടുത്തത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു ഇരുവരുടെയും ലഹരിക്കടത്ത്.
അതേസമയം ബെംഗളൂരുവിൽനിന്നാണ് ഇരുവരും കൊച്ചിയിലേക്ക് ട്രെയിൻ കയറിയത്. സാധാരണ പാലക്കാടാണ് ഇത്തരംസംഘങ്ങൾ കഞ്ചാവ് എത്തിക്കാറുള്ളത്. പരിശോധനകൾ കർശനമാക്കിയതോടെ ഇത്തവണ റൂട്ടു മാറ്റിപിടിച്ചെങ്കിലും കുടുങ്ങുകയായിരുന്നു. രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിനിയായ സോണിയ, പോക്കറ്റ് മണിക്കായി നേരത്തെയും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്.
ഓർഡർ പ്രകാരമുള്ള കഞ്ചാവ് ബംഗാളിൽ നിന്ന് കേരളത്തിലെത്തിച്ച് നൽകുന്ന കാരിയേഴ്സാണ് യുവതികൾ. സുരക്ഷിതമായി എത്തിക്കുന്ന ഓരോ കിലോ കഞ്ചാവിനും കമ്മിഷൻ ലഭിക്കും. കഞ്ചാവ് കൈമാറി അധികം താമസിയാതെ കാരിയേഴ്സ് നാട്ടിലേക്ക് മടങ്ങും. പക്ഷെ ലഹരിക്കടത്തിൽ യുവതികൾ ഒറ്റയ്ക്കായിരുന്നില്ല മറ്റൊരു യുവാവും ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. പോലീസെത്തുന്നത് കണ്ട് ഇയാൾ രക്ഷപ്പെട്ടെന്നാണ് പോലീസിൻറെ നിഗമനം.