ന്യൂഡൽഹി: പാക്കിസ്ഥാൻറെ പേടിസ്വപ്നമായ ഇന്ത്യൻ പടക്കുതിയ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ലോക രാജ്യങ്ങളുടെ നീണ്ടനിരയെന്ന് റിപ്പോർട്ട്. മിസൈൽ വാങ്ങാൻ 17 രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചതായി ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.
ഇന്ത്യയെ പാക്കിസ്ഥാൻ ആക്രമിക്കുമ്പോഴും ബ്രഹ്മോസ് എന്ന യുദ്ധഭീമനെ അവർ ഭയപ്പെട്ടിരുന്നു. അതിനാലാണ് പാക്കിസ്ഥാൻ സന്ധിക്ക് തയാറായത്. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇതിന് പിന്നാലെ അതിർത്തിയിൽ ഡ്രോൺ- മിസൈൽ ആക്രമണവുമായി പാക്കിസ്ഥാൻ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചു. എന്നാൽ കൃത്യതയിലും പ്രഹരശേഷിയിലും മുന്നിൽ നിൽക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പേടിച്ച് പാക്കിസ്ഥാൻ അതിർത്തി സംഘർഷങ്ങളിൽ നിന്ന് പിൻമാറി വെടിനിർത്തലിന് തയ്യാറായി. ഇതോടെ ഇന്ത്യയുടെ മിസൈൽ കരുത്തായി വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് വാങ്ങിക്കൂട്ടാൻ 17 രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട്.
അതേസമയം ബ്രഹ്മോസ് വാങ്ങാൻ ഇന്ത്യയുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീൻസായിരുന്നു. ഫിലിപ്പീൻസിന് ഇന്ത്യ 375 മില്യൺ ഡോളർ കരാറിൻറെ ഭാഗമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറിയിരുന്നു. എന്നാലിപ്പോൾ ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജൻറീന, വെനസ്വേല, ഈജിപ്‌ത്, ദക്ഷിണാഫ്രിക്ക, ബൾഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡിൽ- ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
അതേസമയം നിലവിൽ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 2001 ജൂൺ 12നാണ് ബ്രഹ്മോസ് മിസൈൽ ആദ്യമായി രാജ്യം പരീക്ഷിച്ചത്. ഇതിന് ശേഷം നിരവധി അപ്‌ഡേറ്റുകൾ ഈ മിസൈൽ സാങ്കേതികവിദ്യയിൽ വരുത്തി. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് ഓർഗനൈസേഷനും (ഡിആർഡിഒ), റഷ്യൻ ഫെഡറേഷൻറെ എൻപിഒ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. സൂപ്പർസോണിക് മിസൈലായ ബ്രഹ്‌മോസിന് മാക് 3 വേഗത്തിൽ വരെ കുതിക്കാനാകും. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുണ്ട്. എന്നുവച്ചാൽ പല പാക് നഗരങ്ങളെ മുഴുവൻ ചുട്ട് ചാമ്പലാക്കാൻ ഈ ഒറ്റയൊരുത്തൻ മതിയെന്ന് സാരം.
വേഗതയ്ക്കൊപ്പം കൃത്യതയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മുഖമുദ്ര. തറനിരപ്പിൽ നിന്ന് വെറും 10 മീറ്റർ വരെ ഉയരമുള്ള ലക്ഷ്യം വരെ തരിപ്പിണമാക്കാം. ശത്രു റഡാറുകളിൽ പതിയില്ല എന്നതുകൊണ്ടുതന്നെ ബ്രഹ്മോസ് അനായാസം ലക്ഷ്യസ്ഥാനത്തെത്തുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്യും. മാക് 2.8-നും മാക് 3.5-നും ഇടയിലുള്ള വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്‌സോണിക് ക്രൂയിസ് മിസൈലുകളേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തച്ചുടയ്ക്കും.