ന്യൂഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ ഓരോ വീടുകളിലേയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്നാവും ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.
രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ശേഖരിക്കും. ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ സെൻസസ് അടുത്തവർഷം ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും.
സെൻസസ് നടപടികൾ ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ 16-ാമത്തെയും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്. ഇനിയുള്ള സെൻസസ് പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർഗങ്ങളിലൂടെയാണു നടത്തുക. കണക്കെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു സ്വയംഭാഗമാകാനുള്ള സംവിധാനവും ലഭ്യമാക്കും. 2027 ആണ് അടിസ്ഥാന വർഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും നടപടികളും അടുത്തടുത്ത വർഷമായിരിക്കും. പൂർത്തിയാകാൻ മൂന്നു വർഷമെങ്കിലും എടുക്കുമെന്നാണ് കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നത്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കൊവിഡ് മഹാമാരിയേ തുടർന്നാണ് മാറ്റിവച്ചത്.