റായ്പൂർ: ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിൽ ഭർത്യപിതാവിനെ മരുമകളും കാമുകനും ചേർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. 26 വയസ്സുള്ള യുവതിയും അവരുടെ 27 വയസ്സുള്ള കാമുകനും ചേർന്ന് യുവതിയുടെ 60 വയസ്സുള്ള ഭർതൃപിതാവിനെയാണ് ഷോക്കടിപ്പിച്ച് കൊന്നത്. ഭർതൃപിതാവിന്റെ അപമര്യാദയായ പെരുമാറ്റത്തിൽ മനംനൊന്താണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം, മൃതദേഹത്തിൽ മുറിവുകൾ തിരിച്ചറിയാതിരിക്കാൻ ശരീരത്തിൽ മഞ്ഞൾപ്പൊടി തേച്ചുപിടിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ബലോദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭർതൃപിതാവിൽ നിന്നുള്ള ദുരനുഭവങ്ങൾ നിരന്തരമായതോടെ സഹിക്കാൻ വയ്യാതെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. വൈദ്യുതി ലൈനുമായി ബന്ധിപ്പിച്ച ശേഷം ഒരു ഉപകരണം ഉപയോഗിച്ചാണ് ഇവർ കൊല നടപ്പിലാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ്, കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.