ചണ്ഡിഗഡ്: മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്തയാളെ ആറ് വർഷത്തിന് ശേഷം വെറുതെ വിട്ട് കോടതി. ചണ്ഡിഗഡിലെ ജില്ലാ കോടതിയുടേതാണ് തീരുമാനം. മദ്യപിച്ച് ലക്കുകെട്ട് വാഹനം പോസ്റ്റിലിടച്ചതോടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. യുവാവിനെ മദ്യം മണക്കുന്നുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാൽ ഒരാളെ മദ്യം മണക്കുന്നത് കൊണ്ട് മാത്രം അയാൾ മദ്യത്തിന്റെ സ്വാധീനത്തിലാണ് എന്ന് വിലയിരുത്താനാവില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയിട്ടുള്ളത്.
മോട്ടോർ വെഹിക്കിൾ അക്ടിലെ 185ാം വകുപ്പ് പ്രകാരമാണ് അക്ഷയ് എന്ന യുവാവ് അറസ്റ്റിലായത്. ചണ്ഡിഗഡിലെ സെക്ടർ22/23ലെ ലൈറ്റ് പോയിന്റിന് സമീപം 2019 ജൂൺ 9നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പിബി01എ4282 എന്ന കാറാണ് യുവാവ് പോസ്റ്റിൽ ഇടിച്ച് കയറ്റിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മദ്യത്തിന്റെ സ്വാധീനത്തിലാണ് യുവാവുള്ളതെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. വിചാരണയ്ക്കിടെ യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകിയിരുന്നു. പട്രോളിംഗിനിടെയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് കോടതിയിൽ വിശദമാക്കിയിരുന്നു.
എന്നാൽ കേസിലെ സാക്ഷികളായ വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയാണ് യുവാവിന് രക്ഷയയാത്. ചണ്ഡിഗഡിലെ സെക്ടർ 22 ലെ സിവിൽ ആശുപത്രിയിലെ ഡോ കൃതി ദേവ്റ യുവാവ് മദ്യപിച്ചിരുന്നതായും എന്നാൽ അപകടകരമായ തോതിൽ മദ്യത്തിന്റെ സ്വാധീനത്തിലായിരുന്നില്ല യുവാവ് ഉണ്ടായിരുന്നതെന്നും പരിശോധിച്ച ഡോക്ടർ കോടതിയിൽ വിശദമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സച്ചിൻ യാദവ് പ്രതിയെ വെറുതെ വിട്ടത്. ബ്രെത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന ഈ കേസിൽ നടത്താതിരുന്നതും പൊലീസിന് തിരിച്ചടിയായി.