ന്യൂഡൽഹി: നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ ബൈക്കിന്‍റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി റൈഡ് നടത്തിയ യുവാവിന് നോയിഡ ട്രാഫിക് പോലീസ് വക പിഴ 53,500 രൂപ. ബൈക്ക് യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ ഒരു എക്സ്പ്രസ് ഹൈവേയിൽ ഒരു യുവാവ് ബൈക്ക് ഓടിച്ച് പോകുന്നത് തൊട്ട് പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാരാണ് ചിത്രീകരിച്ചത്.
വീഡിയോയില്‍ യുവാവിന് അഭിമുഖമായി ബൈക്കില്‍ പുറം തിരിഞ്ഞ് ഇരുന്ന യുവതി യുവാവിന്‍റെ തോളിലൂടെ കൈയിട്ട് തല യുവാവിന്‍റെ ചുമലില്‍ വച്ചായിരുന്നു ഇരുന്നിരുന്നത്. ഇത്തരമൊരു ഇരിപ്പ് ബൈക്ക് ഓടിക്കാന്‍ അല്പം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായിരുന്നു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെങ്കിലും യുവതിയുടെ കൈയില്‍ ഒരു ഹെല്‍മറ്റ് കാണാം
നോയിഡ എക്സ്പ്രസ് വേയിലെ സിസിടിവി ക്യാമറകളിലും ഇരുവരുടെയും വീഡിയോ പതിഞ്ഞു. എന്നാല്‍, ട്രാഫിക്ക് പൊലീസിന്‍റെ നടപടി വരുന്നതിന് മുമ്പ് തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 53,500 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്ന് നോയിഡ ട്രാഫിക് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലകൻ സിംഗ് യാദവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നോയിഡ സെക്ടർ 39 പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടകരമായ ഡ്രൈവിംഗ്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, ഗതാഗത നിയമങ്ങൾ ലംഘിക്കൽ, അധികാരികളുടെ നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നിവയ്ക്ക് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.