ഫരീദാബാദ്: ഹരിയാനയില്‍ കാണാതായ യുവതിയെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കൊലചെയ്തത് യുവതിയുടെ ഭര്‍തൃ പിതാവാണെന്നും കൊലയ്ക്ക് മുന്‍പ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ 21 നാണ് 24 കാരിയായ തനു എന്ന യുവതിയെ പത്തടി ആഴമുള്ള കുഴിയില്‍ കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ഫരീദാബാദിലാണ് സംഭവം. ഭര്‍ത്താവിന്‍റെ വീടിനോട് ചേര്‍ന്ന് തന്നെയാണ് മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഉറക്ക ഗുളിക കൊടുത്ത് മയക്കിയതിന് ശേഷം ഭര്‍തൃപിതാവ് കഴുത്തില്‍ ഷാള്‍ കുരുക്കി കൊല്ലുകയായിരുന്നു.
കൊലപാതക വിവരം തനുവിന്‍റെ ഭര്‍ത്താവ് അരുണിനും അമ്മയ്ക്കും അറിയാമായിരുന്നു. എന്നാല്‍ കൊലയ്ക്ക് മുന്‍പ് തനുവിനെ ലൈംഗികമായി പീഡിപ്പിച്ചത് ഇരുവരും അറിഞ്ഞിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. കൊലചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കുഴിച്ചുമൂടാനുള്ള കുഴി എടുത്തിരുന്നു. നിലവില്‍ തനുവിന്‍റെ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും അറസ്റ്റിലാണ്. ഭര്‍ത്താവ് അരുണ്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
രണ്ടുവര്‍ഷമായി തനുവിന്‍റെയും അരുണിന്‍റെയും വിവാഹം കഴിഞ്ഞിട്ട്. ഭര്‍തൃവീട്ടില്‍ തനു ഉപദ്രവം നേരിട്ടതായാണ് സഹോദരി പറയുന്നത്. വിവാഹത്തിന് ശേഷം അരുണും കുടുംബവും സ്വര്‍ണവും പണവും ആവശ്യപ്പെട്ടിരുന്നതായും സഹോദരി പ്രീതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തനു സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റവും ഉപദ്രവവും കാരണമാണ് തനു തിരിച്ചു സ്വന്തം വീട്ടിലേക്ക് വന്നതെന്നും ഒരു വര്‍ഷത്തിന് ശേഷമാണ് തിരിച്ച് പോയതെന്നും പ്രീതി പറയുന്നു. എന്നാല്‍ തിരിച്ചു പോയതിന് ശേഷം സ്വന്തം വീട്ടുകാരുമായി ബന്ധം നിലനിര്‍ത്താനോ ഫോണ്‍ ചെയ്യാനോ അരുണും കുടുംബവും അനുവദിച്ചിരുന്നില്ല എന്നും പ്രീതി ആരോപിക്കുന്നു.
ഏപ്രില്‍ 23 നാണ് തനു വീട് വിട്ട് പോയെന്നാണ് അരുണിന്‍റെ കുടുംബം പറഞ്ഞിരുന്നത്. തുടര്‍ന്ന് തനുവിന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് പ്രീതി പറയുന്നു. പിന്നീട് തനുവിന്‍റെ ഭര്‍തൃപിതാവ് വീടിനടുത്ത് കുഴിയെടുക്കുന്നതും പെട്ടന്ന് തന്നെ കുഴി മൂടി കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടതായും നാട്ടുകാര്‍ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ
അന്വേഷണത്തിലാണ് മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.