തലയോലപ്പറമ്പ് : തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ പാർക്ക് ചെയ്ത പാചകവാതക സിലിണ്ടർ വിതരണ ലോറിയിലെ സിലണ്ടറിനു തീവച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 12.30നാണ് സംഭവം.
എറണാകുളത്ത് നിന്നും സിലിണ്ടറുമായി എത്തിയ ലോറി ഓടിക്കുന്നത് വെട്ടിക്കാട്ട്മുക്ക് സ്വദേശിയാണ്. അതിനാൽ ലോറി സ്ഥിരമായി വെട്ടിക്കാട്ടുമുക്ക് ജംക്‌ഷനിലാണ് പാർക്ക് ചെയ്യുന്നത്. ലോറിയുടെ മുകളിൽ കയറിയ യുവാവ്, പാചകവാതകം നിറച്ച ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച് തീവച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. അതുവഴി പോയ കാർ യാത്രക്കാരൻ സംഭവം കണ്ട് സമീപത്തുള്ള വീട്ടുകാരെ അറിയിക്കുകയായിരുന്നു.
വീട്ടുകാർ ഉടൻ പൊലീസിലും വൈക്കം അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. മറ്റു സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് വെള്ളിയാഴ്ച വൈകിട്ട് മുതൽ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം തലയോലപ്പറമ്പ്- എറണാകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു.

















































