മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.
നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ് യുവാവ്. അതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിർത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടിൽ നിന്നും പണംചോദിക്കാൻ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മർദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയിൽ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടിയത്. താനൂർ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും. എവിടെ നിന്നാണ് യുവാവിന് ലഹരി കിട്ടുന്നതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും. അതേസമയം, ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയ യുവാവ് പ്രതികരിച്ചു. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞതായാണ് വിവരം.