തൃപ്പൂണിത്തുറ: സ്വന്തം മകനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. പിതാവിനെ കാണാതെ പേടിച്ച കുഞ്ഞ് വിദേശത്തു ജോലി ചെയ്യുന്ന അമ്മയെ വിളിച്ചുകാര്യം പറഞ്ഞു. അമ്മ പോലീസിന്റെ സഹായം തേടിയതിനെ തുടർന്ന് മകനെ മാതാപിതാക്കളുടെ പക്കലേൽപിച്ചു. 3 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് (എസ്പിസിഎ) പ്രവർത്തകരും ഏറ്റെടുത്തു.
3 മാസം മുൻപാണു സുധീഷ് എസ്. കുമാർ എന്നയാൾ എരൂർ അയ്യംപിള്ളിച്ചിറ റോഡിൽ നാലാം ക്ലാസുകാരനായ മകനുമായി വീടു വാടകയ്ക്ക് എടുത്തത്. പിന്നീടു ഇവിടേക്കു മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ചു സമീപവാസികളുടെ പരാതിയിൽ നഗരസഭ നോട്ടിസ് നൽകി. തുടർന്നാണു ഞായറാഴ്ച യുവാവ് നാടുവിട്ടത്. രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ പരിഭ്രാന്തനായ മകൻ ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിച്ചു. തുടർന്ന് അമ്മ 112 ൽ വിളിച്ചു സഹായം അഭ്യർഥിക്കുകയായിരുന്നു. പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി യുവതിയുടെ മാതാപിതാക്കളെ ഏൽപിച്ചു. അതസമയം യുവാവിനെക്കുറിച്ചു വിവരമില്ല. വിശന്നു വലഞ്ഞ നായ്ക്കളുടെ കരച്ചിൽ കേട്ട് അയൽവാസികൾ കൗൺസിലർ പി.ബി. സതീശനെ വിവരം അറിയിച്ചു. അദ്ദേഹം എസ്പിസിഎ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. 30,000 രൂപ മുതൽ 50,000 രൂപ വരെ വിലവരുന്ന നായ്ക്കളെ ഉപേക്ഷിച്ചു പോയ യുവാവിനെതിരെ പരാതി നൽകുമെന്ന് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു.