ജനീവ: ഒരുനേരത്തെ ആഹാരത്തിനായി ജനങ്ങൾ നെട്ടോട്ടമൊടുന്നു, അമ്മമാർ മക്കളുടെ വിശപ്പടക്കാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കു മുൻപിൽ കാവൽ നിൽക്കുന്നു. തെരുവുകളിലും ഹോസ്പിറ്റലുകളിൽ ഭക്ഷണം കിട്ടാതെ പിടഞ്ഞുമരിക്കുന്നു… ഗാസയിൽ അതിഗുരുതരമായ പട്ടിണി സാഹചര്യമാണുള്ളതെന്ന് യുഎൻ ഏജൻസിയുടെ മുന്നറിയിപ്പ്. ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യമാണ് ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാഏജൻസി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
അതുപോലെ പട്ടിണി വ്യാപിക്കുകയും കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേൽ തടയുകയും ചെയ്യുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിക്കാട്ടുന്നു. ‘സംഘർഷവും പലായനവും രൂക്ഷമായിരിക്കുന്നു, ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കുമുള്ള ലഭ്യത അത്ഭുതപൂർവമായ തലത്തിലേക്ക് താഴ്ന്നിരിക്കുന്നു’ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (IPC) മുന്നറിയിപ്പിൽ പറഞ്ഞു. കൂടാതെ വ്യാപകമായ പട്ടിണി, പോഷകാഹാരക്കുറവ്, രോഗങ്ങൾ എന്നിവ പട്ടിണി മരണങ്ങളുടെ വർധനവിന് കാരണമാകുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലിനും ജൂലായ് പകുതിക്കും ഇടയിൽ, രൂക്ഷമായ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി 20,000-ത്തിലധികം കുട്ടികളെ പ്രവേശിപ്പിച്ചു. അവരിൽ 3,000-ത്തിലധികം പേർക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്നും ഐപിസി വ്യക്തമാക്കുന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും തടസങ്ങളില്ലാത്ത, വലിയ തോതിലുള്ള, ജീവൻരക്ഷാ- മാനുഷിക ഇടപെടലുകൾ അനുവദിക്കണമെന്നും മുന്നറിയിപ്പിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം ഗാസയിൽ നടക്കുന്നത് പലസ്തീൻകാരുടെ വംശഹത്യയാണെന്ന് ഇസ്രയേലിലെ രണ്ട് പ്രമുഖ സന്നദ്ധസംഘടനകളായ (എൻജിഒ) ബെത്സലെമും ഫിസിഷൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഏതെങ്കിലും ഇസ്രയേലി എൻജിഒ ഇങ്ങനെ പറയുന്നത്. അതേസമയം ഇസ്രയേൽ സർക്കാരിന്റെ നയങ്ങളെ പതിവായി വിമർശിക്കുന്ന സംഘടനകളാണ് രണ്ടും. എന്നാൽ, തിങ്കളാഴ്ച ഇവരിറക്കിയ പ്രസ്താവന പതിവിലും രൂക്ഷമാണെന്നാണ് റിപ്പോർട്ട്.
”വംശഹത്യനടത്തുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിനായി ആരും നിങ്ങളെ ഒരുക്കേണ്ടകാര്യമില്ല. ഇത് നമുക്ക് വളരെ വേദനാജനകമായ നിമിഷമാണ്” എന്ന് ബെത്സലേം എക്‌സിക്യുട്ടീവ് ഡയറക്ടർ യൂലി നൊവാക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
”ഇവിടെ ജീവിക്കുകയും അനുദിന യാഥാർഥ്യങ്ങൾക്ക് സാക്ഷികളാവുകയും ചെയ്യുന്ന നമുക്ക് കഴിയുന്നത്ര വ്യക്തതയോടെ സത്യം പറയാനുള്ള ചുമതലയുണ്ട്. ഇസ്രയേൽ പലസ്തീൻകാരെ വംശഹത്യചെയ്യുകയാണ്”- അവർ പറഞ്ഞു.