ബെംഗളൂരു: ബെംഗളൂരുവിൽ ആഭിചാരക്രിയയ്ക്കായി യുവതി വളർത്തു നായയെ കൊലപ്പെടുത്തി. യുവതി തന്റെ മൂന്ന് വളർത്തുനായ്ക്കളിൽ ഒന്നിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ സ്വന്തം അപ്പാർട്ട്മെൻറിലാണ് തൃപർണ പായക് എന്ന യുവതി നായയെ ക്രൂരമായി കൊന്നത്. കൊലയ്ക്ക് ശേഷം നായയെ തുണിയിൽ പൊതിഞ്ഞ് വച്ചു.
തുടർന്നു സംഭവം പുറത്തറിയാതിരിക്കാൻ ജനലും വാതിലും അടച്ച് അപ്പാർട്ട്മെൻറിന് അകത്തിരിക്കുകയായിരുന്നു യുവതി. ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയാണ് തൃപർണ പായക്.
അതേസമയം നായയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം അപ്പാർട്മെൻറിൽ രൂക്ഷഗന്ധമുണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് നായ്ക്കളെ തൃപർണയുടെ വീട്ടിനുള്ളിൽ കെട്ടിയിട്ടതായും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ നായ നാലു ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തൃപർണയ്ക്കെതിരെ നിലവിൽ പോലീസ് കേസ് രജിസ്ട്രർ ചെയ്തു. സംഭവമറിഞ്ഞ് ബെംഗളൂരു സിവിൽ ബോഡി (ബിബിഎംപി) ഉദ്യോഗസ്ഥർ അന്വേഷണത്തിനായി എത്തിയപ്പോൾ, യുവതി അകത്തു പ്രവേശിക്കുന്നതു ചെറുക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ പോലീസെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.