പാലക്കാട്: ആക്രിപെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിനു സമീപം യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മർദനമേറ്റു. ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മീനാക്ഷിപുരം പട്ടഞ്ചേരി മല്ലൻകുളമ്പ് സ്വദേശി എസ്. സുബ്ബയ്യനെ (40) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ 46 വയസുകാരിയാണു ക്രൂരമായി കൊല്ലപ്പെട്ടത്.
യുവതിയെ ആശുപത്രിയിലെത്തിക്കുമ്പോൾ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. പീഡനത്തിനിടെ ഇവരുടെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തോർത്തു തിരുകി. കഴുത്തു ഞെരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണു യുവതി മരിച്ചത്.
അതേസമയം ക്രൂരമായി പീഡിപ്പിച്ച ശേഷം യുവതിയെ സുബ്ബയ്യനാണ് ആശുപത്രിയിലെത്തിച്ചത്. ചോദ്യങ്ങൾക്കു പരസ്പര വിരുദ്ധമായി മറുപടി നൽകിയതോടെ ഡോക്ടർമാർ പോലീസിനെ അറിയിക്കുകയായിരുന്നു. യുവതി മരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യൻ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
30നു രാത്രി ഒൻപതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയൻ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു. ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. പോലീസ് എത്തും മുൻപു കടന്നുകളയാൻ ശ്രമിച്ച സുബ്ബയ്യനെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ തടഞ്ഞുവയ്ക്കുകയായിരുന്നു. ആദംയ ഭാര്യയാണെന്നാണു പോലീസിനോടും ഇയാൾ പറഞ്ഞത്. പിന്നീടു ഇയാൾ തിരുത്തി. പരസ്പരവിരുദ്ധമായിരുന്നു മറുപടി. ഇതോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ മീനാക്ഷിപുരം പോലീസിൽ ഇയാൾക്കെതിരെ കേസുണ്ട്.
അതേസമയം അന്നേദിവസം രാത്രി എട്ടരയോടെ സ്റ്റേഡിയം ബൈപാസ് റോഡിൽ യുവതി പേടിച്ചു വേഗത്തിൽ ഓടിപ്പോകുന്നതു വാഹന യാത്രക്കാർ കണ്ടിരുന്നു. യുവതിയെ പിന്തുടർന്നു വിവരം അന്വേഷിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ആക്രി പെറുക്കി ജീവിക്കുന്ന യുവതിയാണെന്നും ഇത്തരം സംഭവം സ്ഥിരമാണെന്നും വ്യാപാരികളും മറ്റും അറിയിച്ചതോടെ ഇവർ പിൻവാങ്ങുകയായിരുന്നു. ഇതിനു തൊട്ടുമുൻപ് രാത്രി എട്ടോടെ സുബ്ബയ്യൻ ഈ പരിസരത്തു മദ്യപിക്കുന്നതു കച്ചവടക്കാരും കണ്ടിരുന്നു. പിന്നാലെയാണ് യുവതി പീഡനത്തിനിരയായത്.