കണ്ണൂർ: കാശിനായി വീട്ടിലെത്തി യുവതിയുടെ വക അക്രമം. സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയെ തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ.
വടക്കുമ്പാട് സ്വദേശിനി റസീനയെയാണ് ധർമടം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ യുവതി, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. ഈ സമയം സഹോദരിയുടെ മകളെ ആക്രമിക്കുന്നത് കണ്ടു തടയാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ തിരിഞ്ഞത്. ഇവരെ യുവതി തള്ളിത്താഴെയിടുകയായിരുന്നു.
ഉമ്മയോട് റസീന പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്നാണ് അതിക്രമം നടത്തിയത്. ഇവർ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ലും അടിച്ചു തകർത്തു. പിന്നീട് ബലം പ്രയോഗിച്ച് റസീനയെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.