വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ത്യ ഉൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളി രാജ്യങ്ങളുടെ വ്യാപാര നയങ്ങൾക്കെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. അന്യായ വ്യാപാര രീതികൾ ഉണ്ടോയെന്ന് പരിശോധിക്കുന്ന ട്രംപിന്റെ അന്വേഷണം അമേരിക്കയുടെ 1974 ലെ ട്രേഡ് ആക്റ്റിലെ സെക്ഷൻ 301 പ്രകാരമാണ് ആരംഭിച്ചത്. അന്വേഷണം കുറ്റകരമായ വ്യാപാര നയങ്ങൾ കണ്ടെത്തിയാൽ അമേരിക്ക പുതിയ ഇറക്കുമതി ടാരിഫുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനിടയുണ്ട്.
അമേരിക്കയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധിയുടെ ഓഫീസ് (USTR) ആണ് അന്വേഷണം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. വ്യവസായ മേഖലയിൽ അധിക ഉൽപ്പാദന ശേഷി (structural excess capacity) ഉണ്ടാക്കി ആഗോള വിപണിയെ ബാധിക്കുന്ന നയങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം.
സെക്ഷൻ 301 എന്താണ്?
Sസെക്ഷൻ 301 അമേരിക്കയുടെ Trade Act of 1974 ലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. വിദേശ രാജ്യങ്ങൾ അന്യായ വ്യാപാര നയങ്ങൾ സ്വീകരിച്ചാൽ അവക്കെതിരെ നടപടി സ്വീകരിക്കാൻ അമേരിക്കയ്ക്ക് ഈ നിയമം അധികാരം നൽകുന്നു. ഈ നിയമം പ്രകാരം വിദേശ രാജ്യങ്ങളുടെ വ്യാപാര നയങ്ങൾ പരിശോധിക്കാൻ അമേരിക്കയ്ക്ക് കഴിയും. അതോടൊപ്പം അമേരിക്കൻ വ്യാപാരത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കാം, താരിഫുകൾ, ഇറക്കുമതി നിയന്ത്രണങ്ങൾ പോലുള്ള ശിക്ഷാനടപടികൾ ഏർപ്പെടുത്താം. മൊത്തത്തിൽ പറഞ്ഞാൽ അമേരിക്കയുടെ പ്രധാന വ്യാപാര പ്രതിരോധ നിയമ ഉപകരണം തന്നെയാണ് സെക്ഷൻ 301.
അതേസമയം അമേരിക്കൻ സുപ്രീംകോടതിയുടെ ഒരു വിധിയാണ് പുതിയ അന്വേഷണത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. അടുത്തിടെ അമേരിക്കൻ സുപ്രിം കോടതി ട്രംപ് ഭരണകൂടം അടിയന്തര അധികാരം ഉപയോഗിച്ച് നടപ്പാക്കിയിരുന്ന ചില ആഗോള താരിഫുകൾ അസാധുവാണെന്ന് വിധിച്ചിരുന്നു. ഇതോടെ ട്രംപ് ഭരണകൂടം പുതിയ നിയമ മാർഗങ്ങൾ ഉപയോഗിച്ച് വ്യാപാര സമ്മർദ്ദം തുടരാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് Section 301 അന്വേഷണങ്ങൾ ആരംഭിച്ചത്.
അതേസമയം അന്വേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 16 പ്രധാന രാജ്യങ്ങൾ ചൈന, യൂറോപ്യൻ യൂണിയൻ, ഇന്ത്യ, ജപ്പാൻ, സൗത്ത് കൊറിയ, മെക്സിക്കോ, തായ്‌വാൻ, വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂർ, ഇൻഡോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്സർലാൻഡ്, നോർവേ എന്നിവയാണ്. അതായത് ഈ രാജ്യങ്ങളെല്ലാം അമേരിക്കയുമായി വലിയ വ്യാപാര ഇടപാടുകൾ നടത്തുന്നവയാണ്. ഇവയിൽ പല രാജ്യങ്ങളും അമേരിക്കയുമായി വലിയ വ്യാപാര മിച്ചം (trade surplus) പുലർത്തുന്നതായി യുഎസ് ആരോപിക്കുന്നു.
അന്വേഷണത്തിൽ പരിശോധിക്കുന്നത് എന്ത്?
Section 301 അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്- സർക്കാർ നൽകുന്ന വ്യവസായ സബ്സിഡികൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം, കുറഞ്ഞ പലിശയുള്ള വായ്പകൾ, കറൻസി നയങ്ങൾ, തൊഴിലാളി, പരിസ്ഥിതി മാനദണ്ഡങ്ങൾ. ഈ നയങ്ങൾ ഉൽപ്പാദനം കൃത്രിമമായി വർധിപ്പിച്ച് അമേരിക്കൻ വ്യവസായങ്ങളെ ബാധിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.
അതേസമയം USTR രൂപീകരിച്ച പ്രത്യേക കമ്മിറ്റിയാണ് അന്വേഷണം നടത്തുക. ഈ അന്വേഷണത്തിൽ ഏപ്രിൽ 15 വരെ പൊതുജന അഭിപ്രായങ്ങൾ സ്വീകരിക്കും, തുടർന്ന് മേയ് 5ഓടെ ഹിയറിംഗ് നടക്കും. അന്വേഷണത്തിൽ വിദേശ രാജ്യങ്ങളുടെ നയങ്ങൾ അമേരിക്കൻ വ്യാപാരത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയാൽ അമേരിക്കയ്ക്ക് അവരുടേതായ രീതിയിൽ താരിഫുകൾ നിശ്ചയിക്കുകയോ, ആനുകൂല്യങ്ങൾ റദ്ദാക്കുകയോ ചെയ്യാം. യുഎസിനു പ്രധാനമായും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ- ഇറക്കുമതി ടാരിഫുകൾ ഉയർത്തൽ, വ്യാപാര ആനുകൂല്യങ്ങൾ നിർത്തിവെക്കൽ, പുതിയ വ്യാപാര കരാറുകൾക്ക് സമ്മർദ്ദം ചെലുത്തൽ ചില കേസുകളിൽ വ്യവസായ മേഖലകളിൽ പ്രത്യേക താരിഫുകളും ഇറക്കുമതി നിയന്ത്രണങ്ങളും ഏർപ്പെടുത്താനും സാധ്യതയുണ്ട്.
അതേസമയം അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായതിനാൽ പുതിയ അന്വേഷണം ഇന്ത്യയുടെ കയറ്റുമതികളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. പ്രത്യേകിച്ച് നിർമ്മാണ മേഖല, ടെക്സ്റ്റൈൽ, മെഷിനറി, കെമിക്കൽസ് മേഖലകളിൽ.
ഇവയിലുള്ള ഇന്ത്യൻ കയറ്റുമതികൾക്ക് താരിഫ് ഉയർന്നാൽ ഇന്ത്യൻ വ്യവസായങ്ങൾക്കും വ്യാപാര ബന്ധങ്ങൾക്കും ബാധകമായേക്കും. എന്നാൽ ഇത്തരം അന്വേഷണങ്ങൾ പലപ്പോഴും വ്യാപാര ചർച്ചകൾക്ക് വഴിവെക്കുന്നതാണ് എന്നതിനാൽ ഇന്ത്യയും അമേരിക്കയും തമ്മിൽ നയതന്ത്ര ചർച്ചകൾ ശക്തമാകാൻ സാധ്യതയുണ്ട്.
















































