വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി ചരിത്രത്തിലെ ഏറ്റവും ശക്തവും കൃത്യവുമായ വ്യോമാക്രമണമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രസിഡന്റ് ട്രംപിന്റെ നേരിട്ടുള്ള നിർദേശപ്രകാരം നടത്തിയ ഈ ദൗത്യം അപൂർവമായ സൈനിക ശേഷിയുടെ പ്രകടനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹെഗ്‌സെത്ത്.
“ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവുപ്രകാരം ഇറാനിൽ നടത്തിയ ഈ ഓപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും മാരകവും സങ്കീർണ്ണവും കൃത്യവുമായ വ്യോമാക്രമണമാണ്, യുദ്ധം ഞങ്ങളല്ല ആരംഭിച്ചത്. എന്നാൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ അത് അവസാനിപ്പിക്കുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായി പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന സംഘർഷങ്ങളാണ് ഈ നടപടിയിലേക്ക് നയിച്ചതെന്നും ഹെഗ്‌സെത്ത് ആരോപിച്ചു. ഇറാന്റെ 47 വർഷത്തെ വൈരപരമായ നിലപാടിന് ശേഷം പ്രസിഡന്റ് ട്രംപ് ഒരു ചുവന്നവര വരച്ചു, എന്നായിരുന്നു ഇറാനെ ആക്രമിച്ചതിന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ന്യായീകരണം.
അതുപോലെ അമേരിക്കക്കാരെ കൊല്ലുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരെ യുഎസ് നിർദയമായി പിന്തുടരും എന്ന മുന്നറിയിപ്പും പ്രതിരോധ സെക്രട്ടറി നൽകി. “അമേരിക്കക്കാരെ കൊല്ലുന്നവരെയും ഭീഷണിപ്പെടുത്തുന്നവരെയും ക്ഷമയില്ലാതെ, മടിയില്ലാതെ വേട്ടയാടും എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നതാണ് ഈ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ഹെഗ്‌സെത്ത് വ്യക്തമാക്കി. “ഇറാൻ പോലുള്ള ഭരണകൂടങ്ങൾക്കു ആണവായുധങ്ങൾ കൈവശംവയ്ക്കാൻ അനുവദിക്കരുതെന്നത് സാധാരണ ബുദ്ധിയാണ്. അതിനെ നടപ്പാക്കാനുള്ള ധൈര്യം ട്രംപിന് ഉണ്ടായിരുന്നു. ഇറാൻ ശക്തമായ മിസൈലുകളും ഡ്രോണുകളും വികസിപ്പിച്ച് ആണവ ഭീഷണി മുന്നോട്ട് വയ്ക്കാനുള്ള പ്രതിരോധ കവചം ഒരുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതുപോലെ ഇറാനെതിരായ യുദ്ധം ജനാധിപത്യ സ്ഥാപനം ലക്ഷ്യമാക്കിയതല്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. ഇത് രാഷ്ട്രനിർമ്മാണത്തിനോ ജനാധിപത്യ പ്രചാരണത്തിനോ വേണ്ടിയുള്ള യുദ്ധമല്ല. രാഷ്ട്രീയമായി ശരിയായ യുദ്ധങ്ങളുമല്ല. ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതേസമയം മാധ്യമങ്ങൾ ഈ സൈനിക നടപടിയെ ‘അവസാനമില്ലാത്ത യുദ്ധം’ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ അദ്ദേഹം വിമർശനമുയർത്തി. “ഇത് ഇറാഖല്ല, അതുപോലെ ഇത് അവസാനമില്ലാത്ത യുദ്ധമല്ലയെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറാൻ വൻ തോതിൽ മിസൈലുകളടക്കമുള്ള ആയുധ ശേഖരണം നടത്തി യുഎസ് സേനയെ ആക്രമിക്കാൻ സമയം നോക്കിയിരിക്കുകയായിരുന്നു. ആണവ ഉത്പാദവും തുടർന്നു. ഇവ പൂർണമായും തകർക്കുകയാണ് യുഎസിന്റെ ലക്ഷ്യമെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. ഇക്കാലമത്രയും ആണവ ആയുധങ്ങൾക്ക് കവചം സൃഷ്ടിക്കാൻ ഇറാൻ ശക്തമായ മിസൈലുകളും ഡ്രോണുകളും നിർമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനെതിരായ യുഎസ് നടപടി ഭരണമാറ്റത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു ഭരണമാറ്റത്തിനുള്ള യുദ്ധമല്ലെന്ന് ഹെഗ്സെത്ത് പറയുമ്പോഴും, ഇറാനിലെ ഭരണനേതൃത്വത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അത് ലോകത്തിന് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാന്റെ മിസൈൽ ഭീഷണി ഇല്ലാതാക്കുക, അവരുടെ നാവികസേനയെ തകർക്കുക, ആണവായുധങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.














































