ഇടുക്കി: ഇടുക്കി ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശം. കുമിളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലുണ്ടായും വ്യാപക നാശനഷ്ടമാണുണ്ടായത്. കൂടാകെ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് വീണ്ടും ഉയർന്നു. വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തതും ആശങ്ക ഉയർത്തുന്നുണ്ട്.
നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. ഇതു 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം.നിലവിൽ സ്പിൽവെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിൻറെ അളവ് സെക്കൻഡിൽ 9120 ഘനയടിയാണ്. ഇതോടെ അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയർത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി.
ജല നിരപ്പ് കൂടുന്നതിനാൽ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിൻറെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തിയായിരിക്കും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കൻഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂർണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനസ്‌ഥാപിച്ചു. നെടുങ്കണ്ടം മേഖലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു.