മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രഖ്യാപനത്തെ വെല്ലുവിളിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് വിടി ബൽറാം. എല്ലാവരേയും ഒന്നും വേണ്ട, ഈ കാരണത്താൽ ഒരാളെയെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കി കാണിക്കാൻ മിസ്റ്റർ എം വി ഗോവിന്ദന് സാധിക്കുമോ? ആറ് മാസം സമയം തരാം… എന്നായിരുന്നു വി ടി ബൽറാമിന്റെ വെല്ലുവിളി.
രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പരിഹാസ്യമായ അവകാശ വാദങ്ങളും നാട്യങ്ങളുമാണ് പുതു തലമുറ നിങ്ങളെയാകെ പുച്ഛിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാക്കുന്നതെന്ന് വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൽറാമിന്റെ വെല്ലുവിളി. നേരത്തെ താനുൾപെടുന്ന കമ്യൂണിസ്റ്റുകാർ മദ്യപിക്കാറില്ലെന്നു എംവി ഗോവിന്ദൻ പരസ്യപ്രസ്താവന നടത്തിയിരുന്നു.
ഇങ്ങനെയായിരുന്നു എംവി ഗോവിന്ദന്റെ പ്രസ്താവന. “തങ്ങളാരും ഒരു തുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ല. ബാലസംഘത്തിലൂടെയും വിദ്യാർഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും വരുമ്പോൾ ആദ്യത്തെ പ്രതിജ്ഞ വ്യക്തി ജീവിതത്തിൽ ഇതുപോലുള്ള മുഴുവൻ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങൾ ചേർത്തുകൊണ്ടാണ് തങ്ങളെല്ലാം പ്രവർത്തിക്കുന്നത്.
അഭിമാനത്തോടെയാണ് താനിത് ലോകത്തോട് പറയുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുള്ള നാടാണ് കേരളം. അപ്പോൾ മദ്യപാനത്തെ ശക്തിയായി എതിർക്കുക. സംഘടനാപരമായ പ്രശ്‌നമാക്കി നടപടിയെടുത്ത് പുറത്താക്കുക. അല്ലെങ്കിൽ ഒഴിവാക്കുകയോ തിരുത്തിക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും”.