ആലപ്പുഴ: വിഎസ് എന്ന വിപ്ലവ നക്ഷത്രത്തിന്, ജനനായകന് യാത്രമോഴിയേകി രാഷ്ട്രീയ കേരളം. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കാരത്തിനായി വലിയ ചുടുകാട്ടിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. തോരാമഴയിലും പ്രിയനേതാവിനെ അവസാനമായി കാണാൻ ജനസാഗരം ഇരമ്പിയെത്തിയതോടെ മുൻകൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദർശനം പൂർത്തിയാക്കാനായത്.
നേരത്തെ നിശ്ചയിച്ചിരുന്നത് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം പൂർത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടിൽ സംസ്‌കാരം നടത്താനായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ചുടുകാട്ടിൽ അന്ത്യ അഭിവാദ്യങ്ങൾ അർപ്പിക്കുവാൻ കാത്തിരിക്കുകയാണ്.