നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ജഡ്ജി അഭിഭാഷകയുടെ അസാന്നിധ്യത്തിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തി അപകീർത്തി പരാമർശം നടത്തിയിരിക്കുകയാണെന്ന് ടി.ബി. മിനി ആരോപിച്ചു. വിചാരണക്കോടതിയിൽ ഒന്നരവർഷക്കാലമുണ്ടായിരുന്നു. അസുഖത്തെത്തുടർന്നോ ജില്ലയ്ക്ക് പുറത്തായിരുന്നതുകൊണ്ടോ എത്തിയില്ലെന്നതൊഴിച്ചാൽ മറ്റെല്ലാ ദിവസങ്ങളിലും താൻ കോടതിയിൽ എത്തിയിരുന്നു. തനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ല. നിയമപരമായി അതിജീവിതയുടെ അഭിഭാഷകയ്ക്ക് വിചാരണക്കോടതിയിൽ അനുവാദമില്ല. കോടതിയുടെ മര്യാദയ്ക്ക് നിരക്കാത്ത വിധം എന്തിനാണ് ജഡ്ജി ഇത്തരമൊരു പരാമർശം നടത്തിയതെന്നും അഭിഭാഷക ചോദിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ വിമർശനം. വിചാരണസമയത്ത് പത്തു ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിലെത്തിയതെന്നും അരമണിക്കൂർ മാത്രമാണ് കോടതിയിലുണ്ടാകാറുള്ളതെന്നും ജഡ്ജി വിമർശിച്ചു. വിശ്ര മസ്ഥലം എന്ന നിലയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് പരിഗണിച്ചില്ലെന്ന് പറയാറുള്ളതെന്നും വിമർശനമുന്നയിച്ചു. തിങ്കളാഴ്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ചപ്പോൾ അഡ്വ. ടി.ബി. മിനി ഹാജരായിരുന്നില്ല. ജൂനിയറാണ് കോടതിയിലുണ്ടായിരുന്നത്. തുടർന്നായിരുന്നു കോടതിയുടെ പരാമർശം.
അഡ്വ. ടി.ബി. മിനിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയിൽ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തി കളവും വാസ്തവ വിരുദ്ധവുമായ കാര്യം പറഞ്ഞു അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ എന്നെ അപമാനിച്ച് സംഘടിതമായി എന്റെ പ്രൊഫഷനേയും എന്നേയും അപകീർത്തിപ്പെടുത്തുന്നത് കൂടാതെ ഇന്നലെ 12- 1-25 ന് ജില്ലാ ജഡ്ജിയും ഈ കേസിലെ വിധി പറഞ്ഞ് 4 പ്രതികളെ വെറുതെ വിടുകയും 6 പേരെ ശിക്ഷിക്കുകയും ചെയ്ത ജസ്ജി ഹണി എം. വർഗ്ഗീസ് എന്ന ജഡ്ജി കളവായി കാര്യങ്ങൾ പറഞ്ഞത്.
ഒന്നര വർഷക്കാലം ഞാൻ ട്രയൽ കോടതിയിൽ ഉണ്ടായ ഒരാളാണ്. ഈ കേസിൽ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. 2 പ്രോസിക്യൂട്ടർമാർ രാജിവച്ചു, ഒരാൾ ഹൈക്കോതിയിൽ കേസ് കൊടുത്തു. ഈ കോടതിയിൽ ഈ കേസ് നടത്തുവാൻ വരുവാൻ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല.
മെമ്മറി കാർഡ് ലീക്കായ കേസ് ഞാൻ ഹൈക്കോടതിയിൽ കേസ് നൽകി. ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മെമ്മറി കാർഡ് പരിശോധിക്കുവാൻ ഈ കോടതിയിൽ അപേക്ഷ വച്ചു എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫർദർ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഫയൽ ചെയ്ത ആ ഹർജിയിൽ ഹാജരായ അഡ്വ അജകുമാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോൾ സജജയ് വക്കീൽ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹർജിനൽകി. പക്ഷെ അത് അനുവദിച്ചില്ല.
പുതിയതായി വന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്കും ആ കോടതിയിൽ നല്ല അനുഭവമായിരുന്നില്ല പൂർണ്ണമായി ഒരു Side പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു കോടതിയിൽ. പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വർഷത്തിൽ അസുഖമായിട്ടോ ജില്ലയിൽ പുറത്ത് വർക്ക് വന്നിട്ടോ ഞാൻ കോടതിയിൽ ചെന്നില്ല എന്ന തൊഴിച്ചാൽ എല്ലാ ദിവസവും ഞാൻ ആ കോടതിയിൽ ഉണ്ടായിരുന്നു. എനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ല. അത് നിയമപരമായി വിക്ടിം ലോയർ ന് ട്രയൽ കോടതിയിൽ അനുവാദമില്ല.
8-12-25 ന് കേസിൽ വിധി വന്നതു മുതൽ സംഘടിതമായി യൂടൂബ് ചാനലുകൾ അതിജീവിതയെയും എന്നേയും ആക്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഇന്നലെ 12- 1-25 ന് ഈ കേസിൽ ഉണ്ടായിരുന്നതും പലരും വാദികളുമായുള്ള കോടതി അലക്ഷ്യ കേസുകൾ വാദത്തിന് വച്ചിരുന്നു.
ഷെർലി എന്ന ഒരു വാദിയുടെ കേസിൽ എനിക്ക് വക്കാലത്തുണ്ടായിരുന്നു. അതിജീവിതയല്ല ആ കേസിൽ വാദി. പത്രമാധ്യമങ്ങളും അതിജീവിതക്കു വേണ്ടി ഞാൻ ഹാജരായില്ല എന്നൊക്കെ പറഞ്ഞ് റിപ്പോർട്ടർമാർ പറയുന്നത് കേട്ടു.
ആ കേസ് പ്രോസിക്യൂട്ടറുടെ ഹിയറിംഗിന് വച്ചിരുന്നതാണ്. എനിക്ക് ഹൈക്കോടതിയിൽ കേസുണ്ടായതിനാൽ എന്റെ ജൂനിയേഴ്‌സിനെ ഈ കേസ് പറയുവാൻ ഞാൻ ഏർപ്പാടാക്കി. കേസ് വിളിച്ചപ്പോൾ ജൂനിയർ എഴുന്നേറ്റു നിന്നു കേസിൽ വാദം പറയുവാൻ തയ്യാറായപ്പോഴാണ് അസാധാരണമായി ജഡ്ജി സീനിയറിനെ കുറിച്ച് ഈ കേസുമായി ബന്ധമില്ലാത്തതും തീർന്നു പോയതുമായ നടിയെ ആക്രമിച്ച കേസിൽ ഞാൻ കോടതിയിൽ 10 ദിവസം പോലും വന്നിട്ടില്ല വന്നാൽ ഉറങ്ങുകയായിരുന്നു എന്നും വാസ്തവ വിരുദ്ധമായി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത് എന്നെ അപകീർത്തി പ്പെടുത്തുന്ന ഈ വാചകങ്ങൾ പുറത്ത് വിട്ടതിനു ശേഷം 24 ചാനലിൽ നിന്നും എന്നെ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ ഇത് അറിഞ്ഞത്. പിന്നീട് ജൂനിയേഴ്‌സ് കോടതിയിൽ നിന്നും വന്നപ്പോൾ കൃത്യമായി പറഞ്ഞു.
മാധ്യമങ്ങൾ പലരും പലതും പറഞ്ഞു. അതിജീവിതക്കു വേണ്ടി ഹാജരായില്ല എന്ന് വരെ. പക്ഷെ ആ കേസ് അതിജീവിത ഫയൽ ചെയ്തതാണോ എന്ന് വെരിഫൈ ചെയ്യാതെയാണ് അവർ അത് പറഞ്ഞത്. മാത്രമല്ല വക്കീലിന്റെ representation കോടതിയിൽ ഉണ്ടായിരുന്നു.
അതിജീവിതയായ നടിയുടെ കേസിന്റെ ട്രയൽ കോടതിയിൽ ഒന്നര വർഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങൾ കേൾക്കുവാൻ 10 ദിവസത്തിൽ താഴെ മാത്രം കോടതിയിൽ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തിൽ എന്തിന് പറഞ്ഞു?


















































