ആലുവ: വിവാദ പ്രസംഗം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. മുസ്ലിം ലീഗിന് മുന്നിൽ ഇടത് സർക്കാർ മുട്ടിലിഴയുന്നുവെന്നാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞത്. ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോൺഗ്രസും പറഞ്ഞാൽ മിണ്ടുമോയെന്ന് ചോദിച്ച വെള്ളാപ്പള്ളി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നും പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ടാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശത്തെ പേര് എടുത്ത് പറയാതെ സിപിഎം ഇന്നലെ തള്ളിയിരുന്നു. എസ്എൻഡിപി മുന്നോട്ട് പോകേണ്ടത് മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ്. ഏതൊരു ജനവിഭാഗത്തിൻറെയും പ്രശ്നങ്ങൾ അവതരിപ്പിക്കാം. അത് മതവൈര്യമുണ്ടാക്കുന്ന തരത്തിലാക്കരുതെന്നും സിപിഎം വ്യക്തമാക്കുന്നു. മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെൽ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ജാഗ്രത പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനിടെ വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. വർഗീയ പരാമർശങ്ങൾ വെള്ളാപ്പള്ളി ആവർത്തിക്കുമ്പോഴും ചരിത്രം സൃഷ്ടിച്ച ദീർഘദർശിയാണ് വെള്ളാപ്പള്ളിയെന്നായിരുന്നു മന്ത്രി വിഎൻ വാസവൻറെ വിശേഷണം.
അതേസമയം ഈഴവരുടെ അവകാശങ്ങൾക്കായാണ് താൻ വാദിക്കുന്നതെന്ന് ആവർത്തിക്കുമ്പോഴും മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണം വെള്ളാപ്പള്ളി തുടരുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയതിന് തുടർച്ചയെന്നവണ്ണമുള്ള ആരോപണമാണ് എറണാകുളം പളളുരുത്തിയിലെ എസ്എൻഡിപി വേദിയിൽ വെള്ളാപ്പള്ളി ആവർത്തിച്ചത്.