തിരുവനന്തപുരം: എൻഎസ്എസിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്നുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎമ്മും ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് വരുമ്പോൾ വ്യാപകമായി കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുകയാണെന്നും അവരുടെ ഉപകരണമായി വെള്ളാപ്പള്ളി നടേശൻ മാറരുതെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ മതേതരവാദികൾ ആണെന്നും മതധ്രുവീകരണത്തിനുള്ള ഒരു സാധ്യതയും കേരളത്തിലില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയുടെ പ്രായത്തെയും അദ്ദേഹമിരിക്കുന്ന സ്ഥാനത്തെയും ബഹുമാനിക്കുന്നതിനാൽ തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഎസ്എസിനെ എസ്എൻഡിപിയുമായി വേർപ്പെടുത്തുന്നതിൽ ലീഗിന് എന്തു റോളാണുള്ളത്. എന്തിനാണ് ലീഗിനെ അതിൽ വലിച്ചിഴയ്ക്കുന്നത്. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാൻ പറ്റും.
മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്നുതന്നെയാണ്. എസ്എൻഡിപിയും എൻഎസ്എസും ഒന്നിച്ചു നിൽക്കട്ടെ. ആരും ചേരിതിരഞ്ഞ് നിൽക്കേണ്ടതില്ല. ഒരുമിച്ച് നിൽക്കുന്നത് നല്ല സന്ദേശമല്ലേ. സിപിഎമ്മും ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് വരുമ്പോൾ വ്യാപകമായി കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുകയാണ്. ഇത് മതേതരകേരളത്തിനുള്ള വെല്ലുവിളിയാണ്. വെള്ളാപ്പള്ളി നടേശൻ ആരുടേയും ഉപകരണമായി മാറരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.















































