വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ അത്യാധുനീക ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി(LHA-7) പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായി റിപ്പോർട്ടുകൾ. മാരിടൈം ട്രാക്കിങ് വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ഈ മേഖലയിൽ എത്തിയത്. കനത്ത കപ്പൽ ഗതാഗതമുള്ള സിംഗപ്പൂർ തീരത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനായി എഐഎസ് ട്രാൻസ്‌പോണ്ടറുകൾ ഓൺ ചെയ്തുകൊണ്ടാണ് കപ്പൽ നിലവിൽ സഞ്ചരിക്കുന്നത്. സാധാരണയായി നാവിക കപ്പലുകൾ ഇത്തരം ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്താണ് സഞ്ചരിക്കാറുള്ളത്.
ഒക്കിനാവ ആസ്ഥാനമായുള്ള മുപ്പത്തിയൊന്നാം മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരെയാണ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം. പെന്റഗണിന്റെ പ്രത്യേക ഉത്തരവിനെത്തുടർന്നാണ് ഈ ദ്രുതകർമ്മ സേന വിന്യസിക്കപ്പെട്ടിരിക്കുന്നത്. യുദ്ധത്തെ തുടർന്ന് ഇറാൻ നിയന്ത്രണമേർപ്പെടുത്തിയ ഹോർമുസിൽ സൈനിക നടപടിക്ക് യുഎസ് തയ്യാറെടുക്കുന്നതിനിടെയാണിത്.
ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായി നിലവിൽ തന്നെ ഏകദേശം 50,000 അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
സൈനികരെ മിഡിൽ ഈസ്റ്റിൽ കൃത്യമായി എവിടെയാണ് വിന്യസിക്കുകയെന്നോ അവരുടെ ദൗത്യം എന്താണെന്നോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഒഴിപ്പിക്കലുകൾ, കടൽമാർഗ്ഗമുള്ള മിന്നലാക്രമണങ്ങൾ, ആക്രമണങ്ങൾ തുടങ്ങിയ ദൗത്യങ്ങൾക്കായിട്ടാണ് സാധാരണയായി എംഇയു ഉപയോഗിക്കാറുള്ളത്. കമാൻഡ്, ഗ്രൗണ്ട് കോംബാറ്റ്, എയർ കോംബാറ്റ്, ലോജിസ്റ്റിക്സ് എന്നീ നാല് വിഭാഗങ്ങൾ അടങ്ങുന്ന ഈ യൂണിറ്റിലെ അംഗങ്ങൾക്ക് പ്രത്യേക ഓപ്പറേഷനുകൾക്കായി പരിശീലനം ലഭിച്ചിട്ടുണ്ട്. മാർച്ച് 11-നാണ് ഈ പടക്കപ്പൽ ഒക്കിനാവയിൽ നിന്ന് യാത്ര തിരിച്ചതെന്ന് ട്രാക്കിങ് വിവരങ്ങൾ കാണിക്കുന്നു.
ജപ്പാനിലെ സാസെബോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ്എസ് ട്രിപ്പോളിക്ക് ഏകദേശം 850 അടി നീളവും 45,000 ടൺ ഭാരവുമുണ്ട്. യഥാർത്ഥത്തിൽ ഇതൊരു ചെറിയ വിമാനവാഹിനിക്കപ്പലിന് തുല്യമായ സന്നാഹങ്ങളാണ് ഒരുക്കുന്നത്. അത്യാധുനിക എഫ്-35 (F-35) സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ, എംവി-22 ഓസ്‌പ്രേ ട്രാൻസ്‌പോർട്ടുകൾ, സൈനികരെ കരയിലേക്ക് എത്തിക്കാനുള്ള ലാൻഡിങ് ക്രാഫ്റ്റുകൾ എന്നിവ വഹിക്കാനുള്ള ശേഷി ഈ കപ്പലിനുണ്ട്.
യുഎസ്എസ് ന്യൂ ഓർലിയൻസ്, യുഎസ്എസ് സാൻ ഡീഗോ എന്നീ കപ്പലുകൾ ഉൾപ്പെടുന്ന ഒരു ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ പ്രധാന കപ്പലാണ് ട്രിപ്പോളി. നിലവിൽ ഈ കപ്പലുകൾ ട്രിപ്പോളിക്കൊപ്പമുണ്ടോ എന്ന കാര്യം മാരിടൈം ട്രാക്കിങ് സൈറ്റുകൾ വഴി സ്ഥിരീകരിക്കാനായിട്ടില്ല.

















































