വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു.
ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു.
“നിലവിൽ, ഉപരോധം നേരിടുന്ന ഇറാനിൽ നിന്നുള്ള എണ്ണ ചൈന കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുകയാണ് ചെയ്യുന്നത്. ഈ ശേഖരം ലോകത്തിനായി താത്കാലികമായി തുറന്നുകൊടുക്കുന്നതിലൂടെ ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണ ആഗോള വിപണിയിലേക്ക് എത്തുകയും ഇറാന്റെ നടപടി കാരണം താത്ക്കാലികമായി സംഭവിച്ച വിതരണ സമ്മർദം ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും”, ബെസെന്റ് പറഞ്ഞു.
എന്നാൽ, അന്താരാഷ്ട്ര വിപണിയ്ക്ക് നൽകാൻ തങ്ങളുടെ കൈവശം ക്രൂഡ് ഓയിൽ ഇല്ലെന്ന് ഇറാൻ വെള്ളിയാഴ്ച അറിയിച്ചു. “നിലവിൽ, ഇറാന് കൈവശം വെക്കാൻ മിച്ചമുള്ള ക്രൂഡ് ഓയിൽ ഇല്ല, അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന, വാങ്ങുന്നവർക്ക് പ്രതീക്ഷ നൽകും,” ഇറാൻ ഓയിൽ മന്ത്രാലയ വക്താവ് സമൻ ഘോഡോസി പറഞ്ഞു. എന്തായാലും താല്ക്കാലികമായാണെങ്കിലും ഇളവ് അനുവദിച്ചുള്ള യുഎസ് തീരുമാനം ആഗോള വിപണിയുടെ പ്രതിസന്ധിയ്ക്കും വിലക്കയറ്റത്തിനും പരിഹാരമായി തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.













































