കുവൈത്ത് സിറ്റി/ ടെഹ്‌റാൻ: അമേരിക്കൻ എഫ്-15 യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു. ഇറാൻ ആക്രണത്തിൽ തകർന്നതാണോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളും ഉണ്ട്. പൈലറ്റുമാർ രക്ഷപ്പെട്ടു.വിമാനം തകർന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷാവസ്ഥ അതി രൂക്ഷമായി തുടരുകയാണ്. അതിനിടെയിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ താൻ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ടാണ് അലി ലാരിജാനിയുടെ പ്രതികരണം. ‘ഞങ്ങൾ അമേരിക്കയുമായി ചർച്ചയ്ക്കില്ല’ അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും ഇറാൻ ദശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി പറഞ്ഞു. ‘അമേരിക്കൻ സൈനികരുടെ കൂടുതൽ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണ്’ അലി ലാരിജാനി പറഞ്ഞു. അമേരിക്ക ആദ്യം (America First) എന്ന സ്വയം നിർമ്മിത മുദ്രാവാക്യം ട്രംപ് ഇപ്പോൾ ഇസ്രായേൽ ആദ്യം ആക്കി മാറ്റി. ഇസ്രായേലിന്റെ അധികാരക്കൊതിക്കായി അമേരിക്കൻ സൈനികരെ ബലിയർപ്പിക്കുകയും ചെയ്യുകയാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.

















































