വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കുന്നതിനൊപ്പം ചെറിയൊരാശ്വാസ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ നിക്ഷേപിക്കുന്ന വിദേശികൾക്കു ‘ഗോൾഡൻ കാർഡിലൂടെ’ പൗരത്വം നൽകാനാണു നീക്കം. ഇങ്ങനെ പൗരത്വം നേടാൻ 50 ലക്ഷം യുഎസ് ഡോളർ നൽകിയാൽ മതിയെന്നും ട്രംപ് വ്യക്തമാക്കി.
കൂടാതെ ഗ്രീൻ കാർഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. യുഎസ് പൗരത്വം നേടാൻ ഇത് സഹായിക്കുമെന്നും 10 ലക്ഷം കാർഡുകൾ വിറ്റഴിക്കുമെന്നും ട്രംപ് അറിയിച്ചു. ‘‘ഇബി5 പദ്ധതി നിർത്തുകയാണ്. ഇനി ഗോൾഡ് കാർഡ് അവതരിപ്പിക്കും. രാജ്യത്തു നിക്ഷേപങ്ങൾ നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വിദേശികൾക്കു പൗരത്വം ലഭിക്കാനുള്ള സുവർണാവസരമാണിത്’’.– ട്രംപ് വ്യക്തമാക്കി.
ഏതായാലും പദ്ധതി രണ്ടാഴ്ചയ്ക്കകം നിലവിൽ വരുമെന്നാണു സൂചന. അതിസമ്പന്നർക്കു ഗോൾഡൻ കാർഡ് വാങ്ങുന്നതിലൂടെ അമേരിക്കയിലേക്ക് വരാനാകുമെന്നും ട്രംപ് പറഞ്ഞു. റഷ്യയിലെ ശതകോടീശ്വരൻമാർക്കു ഇതുവഴി അമേരിക്കൻ പൗരത്വം നേടാനാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ‘‘റഷ്യയിലെ കോടീശ്വരന്മാർ വളരെ നല്ല മനുഷ്യരാണ്. അവർക്കും ഗോൾഡൻ കാർഡ് ലഭിക്കുമെന്നാണ് പ്രതീക്ഷ’’– ട്രംപ് കൂട്ടിച്ചേർത്തു.