ദുബാർ: സീതാപൂർ ജില്ലയിൽ 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ 22കാരനായ രഞ്ജിത് പാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്ന് ഈ മാസം ഒന്നിനാണ് പത്താംക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായത്.
തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോലീസ് ദുബാർ മേഖലയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്നു പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യക്തമായത്. സീതാപൂർ ജില്ലയിലെ സർവ എന്ന ഗ്രാമത്തിൽ താമസിക്കുന്ന രഞ്ജിത് പാൽ (22) എന്നയാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി.
ഇയാൾ രണ്ടാഴ്ചയോളം തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി പോലീസിനെ അറിയിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ദുബാറിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.



















































