അബുദബി: നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ (33) വധശിക്ഷ യുഎഇ നടപ്പാക്കി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നാണു യുഎഇ വധശിക്ഷ നടപ്പാക്കിയതെന്നു മന്ത്രാലയം കോടതിയിൽ പറഞ്ഞു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ അറിയിച്ചു.
മാർച്ച് 5നു മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളുടെ അവസ്ഥ അറിയാൻ ഷഹ്സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടർന്നാണു വധശിക്ഷ വിവരം ലഭിച്ചത്. ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണു വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്സാദി 2021ലാണ് അബുദാബിയിലെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈര്‍ വഴിയായിരുന്നു ഷെഹ്സാദി അബുദാബിയിലെത്തിയത്.
ഷഹ്‌സാദിയെ ഉസൈര്‍ അബുദാബിയിലെ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറുകയായിരുന്നു. ഇതിനിടെ ദമ്പതികളുടെ കുട്ടി മരിച്ചു. ഇതിന് കാരണം ഷഹ്സാദിയയാണെന്നായിരുന്നു ദമ്പതികളുടെ ആരോപണം. എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണു കുഞ്ഞ് മരിച്ചതെന്നു ഷഹ്‌സാദിയും പിതാവും വാദിച്ചു. ഇവർ മാതാവുന്ദി പൊലീസ് സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും നടപടിയുണ്ടായില്ല. 2023ലാണു അബുദാബി കോടതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചത്.