കോട്ടയം: ഗാന്ധിനഗർ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് മനുഷ്യ മനസാക്ഷിക്ക് അംഗീകരിക്കാൻ പറ്റാത്തതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. തെറ്റായ പ്രവണത വീണ്ടും കടന്നുവരികയാണ്. ഇത് ഗൗരവമായി തന്നെ കാണണം. ഇതിനെതിരെ ശക്തമായ നിയമനടപടി വേണമെന്നും ആർഷോ പറഞ്ഞു.
ചില കുളംകലക്കികൾ നടത്തുന്ന പ്രചരണം തള്ളിക്കളയണമെന്നും ആർഷോ പറഞ്ഞു. കെപിസിസി പ്രസിഡൻ്റാണ് ഇത് തുടങ്ങിയത്. ആ കോളേജിൽ എസ്എഫ്ഐ പ്രവർത്തനമില്ല. എന്നിട്ടും പ്രതികളെ എസ്എഫ്ഐ ആക്കാനാണ് ശ്രമം നടക്കുന്നത്. കൊതുകിനും മൂട്ടക്കും എവിടെയും ചോര മതി. കൊതുക് സ്റ്റുഡൻ്റസ് യൂണിയനായി കെഎസ്‌യു മാറി. മൂട്ട സ്റ്റുഡൻ്റ്സ് ഫെഡറേഷനായി എംഎസ്എഫ് മാറി. കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (കെജിഎസ്എൻഎ) എസ്എഫ്ഐയുമായി ബന്ധമില്ല. എസ്എഫ്ഐയുടെ പോഷക സംഘടനയല്ല കെജിഎസ്എൻഎ. അടിസ്ഥാനമില്ലാത്ത പ്രചാരണമാണ് നടത്തുന്നത്. മാധ്യമങ്ങൾ ഈ അജണ്ടയോടൊപ്പം തുള്ളരുതെന്നും ആർഷോ കൂട്ടിച്ചേർത്തു.
പ്രതികളിലൊരാളായ രാഹുൽ രാജ് എസ്എഫ്ഐ മുണ്ടൂർ എൽസി ഭാരവാഹിയല്ലെന്നും എസ്എഫ്ഐയുടെ അംഗം പോലുമല്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി. സ്വകാര്യ സർവ്വകലാശാല വിഷയത്തിൽ ആശങ്കകൾ ഉണ്ടെന്ന് വ്യക്തമാക്കിയ ആർഷോ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. ടിപി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ല. തെറിവിളിച്ചതു കൊണ്ടാണ് തല്ലിയത്. ചെകിടത്ത് അടിക്കണം എന്ന് വച്ച് പോയതല്ല എസ്എഫ്ഐ. മാപ്പ് പറയേണ്ടതില്ല. എസ്എഫ്ഐയെ ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനം നിർത്തണമെന്നും ആർഷോ പറഞ്ഞു.