വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്തു തീരുമാനമെടുത്താലും അത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തശേഷം മാത്രമാകുമെന്നും ട്രംപ് പറഞ്ഞു. ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രസ്താവന.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രായേലിന്റെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. താനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കുമെന്നും ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും എണ്ണ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് ഇറാൻ പ്രത്യാക്രമണം നടത്തുന്നുണ്ട്.
ഇതിനിടെ അമേരിക്ക ആക്രമണം നിർത്തിയാലും ഇസ്രായേൽ ഇറാനെതിരെ ഒറ്റയ്ക്ക് പോരാട്ടം തുടരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ട്രംപ് തയ്യാറായില്ല. ഇറാൻ വീണ്ടും ഒരു ആണവശക്തിയാകാനോ മിഡിൽ ഈസ്റ്റ് പിടിച്ചെടുക്കാനോ താൻ അനുവദിക്കില്ലെന്നും മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































