തൃശ്ശൂർ: ദിവസങ്ങളോളം ജോലി ചെയ്തിട്ടും അവധി അനുവദിക്കാത്തതിനാൽ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തീരദേശ പോലീസ് ബോട്ട് കമാൻഡർ ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്ത തൃശ്ശൂർ റൂറൽ പോലീസിൽ അവധി കിട്ടാതെ എസ്എച്ച്ഒമാർ മാനസികസമ്മർദത്തിൽ.
ഡ്യൂട്ടി അവധിയും ആഴ്ച അവധിയുംപോലും അനുവദിക്കാതെ റൂറൽ പോലീസ് മേധാവി പീഡിപ്പിക്കുകയാണെന്നുകാണിച്ച് നിരവധി എസ്എച്ച്ഒമാർ ഇതിനോടകം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന് പരാതി നൽകിക്കഴിഞ്ഞു. നേരത്തെ റൂറൽ പോലീസിലെ മാനസികപീഡനം കാരണം കാണിച്ചാണ് വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അതേസമയം മുൻപ ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്പി മാറ്റിയതോടെയാണ് എസ്എച്ച്ഒമാരും പ്രതിസന്ധിയിലായത്. സാധാരണയായി സിപിഒമാർക്ക് എസ്ഐയും എസ്ഐമാർക്ക് എസ്എച്ച്ഒമാരും എസ്എച്ച്ഒമാർക്ക് ഡിവൈഎസ്പിമാരുമാണ് അവധി അനുവദിക്കേണ്ടത്. മേൽജീവനക്കാർ നേരിട്ടുള്ള അനുമതി വാങ്ങാതെ ആർക്കും അവധി അനുവദിക്കരുതെന്ന് റൂറൽ എസ്പി വാക്കാൽ നിർദേശം നൽകിയതോടെ എസ്എച്ച്ഒമാർ അടക്കമുള്ളവർ ദുരിതത്തിലായി.
ഇതോടെ കീഴ്ജീവനക്കാർക്ക് അവധി നൽകാൻ ഇത് തടസമായി. ഇതിനിടെ എസ്എച്ച്ഒമാർക്ക് അവധി അനുവദിക്കുന്നതിനുള്ള അവകാശം ഡിവൈഎസ്പിമാരിൽനിന്ന് എസ്.പി. ഏറ്റെടുത്തു. അതോടെ അവധി കിട്ടാക്കനിയായി. വിദൂരസ്ഥലങ്ങളിൽനിന്ന് റൂറൽ പോലീസിൽ ജോലിചെയ്യുന്ന എസ്എച്ച്ഒമാർക്ക് മൂന്നാഴ്ച കൂടുമ്പോൾ പോലും ഒരു ദിവസം അവധി കിട്ടി നാട്ടിൽ പോകാൻ പോലും കഴിയാതായി. ഇക്കാര്യമെല്ലാം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന് നൽകിയ പരാതിയിലുണ്ട്.
ഇനി അവധി വേണമെന്നാവശ്യമുള്ളവർ നേരിട്ടെത്തി അവധിക്കുള്ള കാര്യം പറയുകയെന്നതാണ് എസ്പി മുന്നോട്ടുവച്ച നിർദേശം. ഇതനുസരിച്ച് അവധിക്കായി കാണാനെത്തിയാൽ മണിക്കൂറുകളോളം കാത്തുനിർത്തുക, അവധിക്കുള്ള കാര്യം ചോദിച്ച് അവഹേളിക്കുക, ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞാൽ ശിക്ഷിക്കുക തുടങ്ങി സഹിക്കാനാകാത്ത തരത്തിലുള്ള നടപടിയാണ് എസ്പിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും പരാതിയിലുണ്ട്. നിരവധി എസ്എച്ച്ഒമാരാണ് സമാന രീതിയിൽ പരാതി നൽകിയിരിക്കുന്നത്.















































