തൃശൂര്‍: പോക്സോ കേസില്‍ 33കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും 90 ,500 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പോക്സോ ആക്റ്റിലെ വകുപ്പുകൾ പ്രകാരവും പട്ടികജാതി അതിക്രമനിരോധന നിയമപ്രകാരവും പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കടന്നുവന്ന് പെണ്‍കുട്ടിയുടെ കൈ പിടിച്ച് വലിച്ച് ഉമ്മ തരുമോയെന്ന് യുവാവ് ചോദിച്ചു. പിന്നീട് സ്കൂൾ വിട്ടുവരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിന്തുടർന്ന് ആക്രമിക്കാൻ വരികയും ചെയ്തതാണ് സംഭവം. ഇതേതുടർന്ന് സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാൾ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം കാട്ടുകയും ചെയ്തു.