തൃശൂർ: കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ അതി ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൂടാതെ ആലപ്പുഴ സ്വദേശി എംഎ സുദർശനന് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വച്ചാണ് മർദ്ദനമേറ്റതെന്ന് പോലീസ് കണ്ടെത്തി. ഇവിടെയുണ്ടായ കശപിശയ്ക്കിടെ സഹ അന്തേവാസിയുടെ അതിക്രൂര പീഡനത്തിലാണ് സുദർശനന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ അഗതിമന്ദിരവുമായി ബന്ധപ്പെട്ട് പാസ്റ്റർ ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിലായി.
അതേസമയം സഹ അന്തേവാസിയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ ചികിത്സിക്കാൻ തയാറാവാതെ അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ പോലീസിന് ലഭിച്ചത്. കൂനമ്മാവ് ഇവാഞ്ചലിക്കൽ ആശ്രമത്തിലെ അന്തേവാസിയായിരുന്നു പരുക്കേറ്റ സുദർശൻ. സംഭവത്തെക്കുറിച്ച് തൃശൂർ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്തി.
കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെ ജനനേന്ദ്രിയം അറുത്ത നിലയിൽ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുദർശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും വയറ്റിൽ മാരകമായി മുറിവേറ്റതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പിന്നീട് ചികിത്സയുടെ ഭാഗമായി യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തു. സംഭവത്തിൽ കേസെടുത്ത കൊടുങ്ങല്ലൂർ പോലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്. ഇയാൾ ഒരു കൊലപാതകമടക്കം ഒമ്പത് കേസുകളിൽ പ്രതിയാണ്. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള പരാതികൾ ഇയാൾക്കെതിരെയുണ്ട്.
















































