തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷമാണ് ആശുപത്രിയുടെ മുകൾനിലയിൽനിന്നു ചാടി ഭർത്താവ് ഭാസുരൻ ആത്മഹത്യ ചെയ്തത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ഭാസുരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം പുലർച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാരാണ് ഭാസുരൻ സ്‌റ്റെയർകെയ്‌സിൽനിന്നു ചാടുന്നത് കണ്ടത്. ഉടൻ തന്നെ റൂമിലുള്ള ജയന്തിയെ അറിയിക്കാനെത്തിയപ്പോഴാണു അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം നൽകാൻ ഉപയോഗിക്കുന്ന ട്യൂബ് കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇവർക്കു രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ വിദേശത്താണ്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മകൾ പോലീസിനു മൊഴി നൽകി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഒക്ടോബർ ഒന്നിനാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ജയന്തിയുടെ കൂട്ടിരിപ്പുകാരനായാണ് ഭാസുരൻ എത്തിയത്.