ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുൽ. ഏപ്രിൽ 22 ന് 26 പേരെ നിഷ്കരുണം കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സജ്ജാദ് ഗുൽ ഉൾപ്പെടുന്ന സംഘടനയാണെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ അന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. കശ്മീരിൽ ജനിച്ചുവളർന്ന 50 വയസ്സുകരാനായ ഗുൽ ആണ് ലഷ്കർ – ഇ -ത്വയിബയുടെ പിന്തുണയുള്ള ദ് റെസിസ്റ്റൻസ് ഫ്രണ്ടി ( ടി ആർ എഫ്) ൻറെ തലവൻ.
സജ്ജാദ് ഗുൽ പാകിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രമാക്കിയാണ് തൻറെ ഭീകരവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ലഷ്കർ- ഇ- ത്വയിബയുടെ രക്ഷാകർത്വത്തിലാണ് ഗുൽ തൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്ന പേരിലും അറിയപ്പെടുന്ന ഗുൽ നിരവധി ഭീകരവാദ ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു എന്നാണ് പറയപ്പെടുന്നത്. 2020 നും 2024 നവും ഇടയിൽ മധ്യ, ദക്ഷിണ കശ്മീരിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഗുല്ലിൻറെ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. മധ്യ ക്ശമീരിൽ 2023ൽ നടന്ന ഗ്രനേഡ് ആക്രമണം., അനന്ത്നാഗിൽ ജമ്മുകശ്മീർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അപ്രതീക്ഷിത ആക്രമണം , ടണൽ നിർമ്മാണത്തിനിടെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരൻ ഗുൽ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഷെയ്ഖ് സജ്ജാദ് ഗുൽ ശ്രീനഗറിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം ബെംഗളുരുവിൽ നിന്ന് എം ബി എയും കേരളത്തിൽ നിന്ന് ലാബ് ടെക്നീഷ്യൻ കോഴ്സും പഠിച്ചു. അതിന് ശേഷം കശ്മീരിലേക്ക് മടങ്ങിയ ഗുൽ അവിടെ ഡയഗണോസ്റ്റിക് ലാബ് ആരംഭിക്കുകയും ഇതിൻറെ മറവിൽ ഭീകരവാദഗ്രൂപ്പിനെ സഹായിക്കുകുയം ചെയ്തു.ഭീകരവാദ സംഘടനയുടെ പ്രത്യക്ഷ പ്രവർത്തകനായിരിക്കെ ഡൽഹി പൊലീസ് സെപ്ഷ്യൽ സെൽ 2002ൽ നിസാമുദ്ദീൻ റയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോഗ്രാം ആർ ഡി എക്സുമായി പിടികൂടിയിരുന്നു. ഡൽഹിയിൽ സ്ഫോടനപരമ്പര നടത്താൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നു എന്ന കേസിൽ പത്ത് വർഷത്തെ തടവിന് 2003 ഓഗസ്റ്റ് ഏഴിന് ഗുൽ ശിക്ഷിക്കപ്പെട്ടു.
ജയിൽ മോചിതനായ ഗുൽ 2017 ൽ പാകിസ്ഥാനിലേക്ക് പോകുകയും 2019ൽ കശ്മീരിലേക്ക് ദ് റെസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്) എന്ന സംഘടയുമായി മടങ്ങിയെത്തുകയും ചെയ്തു. പാകിസ്ഥാനിലെത്തിയ ഗുല്ലിനെ ഐ എസ് ഐ ആണ് ലഷ്കർ- ഇ -തയ്യിബയുടെ സംഘടനയായ ടി ആർ എഫിനെ നയിക്കാനായി കണ്ടെത്തിയത് എന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ) ഏപ്രിൽ 2022 ന് ഗുല്ലിൻറെ തലക്ക് പത്ത ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നതായും പിടി ഐ റിപ്പോർട്ടിൽ പറയുന്നു.