തിരുവനന്തപുരം: കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം സാങ്കേതികവിദ്യ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ടോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. വൈദ്യുതി വകുപ്പ് സെക്രട്ടറിയും ഈ വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേറ്റതിനെ തുടർന്ന് വിവിധ ജില്ലകളിൽ മൂന്നു പേർ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഈ നടപടി.
ഷോക്കേറ്റതിനെ തുടര്‍ന്നുണ്ടായ മരണങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താനാണ് കമ്മീഷൻ എംഡിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലുണ്ടായ മരണങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.
ദാരുണ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ, മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ സ്വീകരിച്ച നടപടികൾ, നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ, മരിച്ചവരുടെയും ആശ്രിതരുടെയും വിലാസം എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. കെ.എസ്.ഇ.ബി. മാനേജിംഗ് ഡയറക്ടറുടെ പ്രതിനിധി സെപ്റ്റംബർ 11-ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. കഴിഞ്ഞ ഞായറാഴ്ച ആറ്റിങ്ങൽ, മലപ്പുറം വേങ്ങര, പാലക്കാട് ഓലശ്ശേരി എന്നിവിടങ്ങളിലാണ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മൂന്നുപേർ മരിച്ചത്.