മെൽബൺ: നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനം. സംഭവത്തിൽ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരൻ അറസ്റ്റിലായതിന് പിന്നാലെ 1200 കുഞ്ഞുങ്ങൾക്ക് ലൈംഗിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി ഓസ്ട്രേലിയ.
ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ 26കാരനായ ജോഷ്വാ ബ്രൗൺ മെയ് മാസത്തിലാണ് ലൈംഗിക പീഡനം അടക്കമുള്ള 70ലേറെ കുറ്റങ്ങൾക്ക് പിടിയിലായത്. ഇയാൾ അഞ്ച് മാസം മുതൽ 5 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മെൽബണിലെ പശ്ചിമ മേഖലകളിലെ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു പീഡനം നടന്നത്.
12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധം പുലർത്താൻ ശ്രമിക്കുക, ലൈംഗിക പീഡനം, കൃത്യവിലോപം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോഷ്വാ ബ്രൗൺ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ജോലി ചെയ്തിരുന്ന 20ലേറെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തതായി വ്യക്തമായി.
2017 ജനുവരി മുതൽ 2025 മെയ് മാസം വരെയാണ് ഇയാൾ വിവിധ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ ജോലി ചെയ്തത്. മെൽബണിലെ പോയിന്റ് കുക്കിലെ താമസക്കാരനായിരുന്നു ഇയാൾ. ഇക്കാലയളവിൽ ഈ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് എച്ച്ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയൻ സർക്കാരിപ്പോൾ. സംഭവവുമായി ബന്ധപ്പെട്ട് 2600ഓളം കുടുംബങ്ങളെ ബന്ധപ്പെട്ടതായും 1200 കുട്ടികളെ ലൈംഗിക രോഗങ്ങളുണ്ടോയെന്ന പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചതായി വിക്ടോറിയയിലെ ചീഫ് ഹെൽത്ത് ഓഫീസറായ ഡോ. ക്രിസ്റ്റ്യൻ മഗ്രാത്ത് വ്യക്തമാക്കി.
അതേസമയം മുൻകരുതലെന്ന നിലയിലാണ് പരിശോധനകളെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഡോ. ക്രിസ്റ്റ്യൻ മഗ്രാത്ത് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കി. കുട്ടികളുടെ സംരക്ഷണവും ആരോഗ്യ പരിശോധനയും ലക്ഷ്യമിട്ടാണ് ജോഷ്വാ ബ്രൗണിന്റെ പേരുവിവരങ്ങൾ പുറത്ത് വിട്ടതെന്നാണ് പോലീസ് വിശദമാക്കുന്നത്. അതിക്രമത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കുള്ളതായി നിലവിൽ തെളിവുകളില്ല.
നിലവിൽ 70ഓളം കേസുകളാണ് ജോഷ്വാ ബ്രൗണിനെതിരെ തെളിഞ്ഞിട്ടുള്ളത്. വൈദ്യ പരിശോധനയിൽ ഇയാൾക്ക് ലൈംഗിക രോഗങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് ഇയാൾ ജോലി ചെയ്ത കാലഘട്ടത്തിൽ ശിശുക്ഷേമ കേന്ദ്രത്തിലെത്തിച്ച എല്ലാ കുട്ടികളെയും എസ്റ്റിഡി പരിശോധനയ്ക്ക് വിധേയരാക്കുന്നത് കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ ഇയാൾ പകർത്തുകയും പ്രചരിപ്പിക്കുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.