വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുടനീളവും തുടർന്ന് ഭരണം പിടിച്ചശേഷവും തോളോടുതോൾ ചേർന്നുനിന്ന ഡോണൾഡ് ട്രംപും (Donald Trump) ഇലോൺ മസ്കും തമ്മിൽ തെറ്റിയതോടെ, ഇരുവരും തമ്മിലെ ഭിന്നത പരസ്യമായ പോരിലേക്ക്. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ നികുതി നിയമം ‘വെറുപ്പുളവാക്കുന്നതാണെന്നും’ എല്ലാവരും എതിർക്കണമെന്നുമുള്ള മസ്കിന്റെ അഭിപ്രായത്തിനു പിന്നാലെയാണ് ഭിന്നത അതിരൂക്ഷമായത്.ട്രംപ് ഗവൺമെന്റിന്റെ ചെലവുചുരുക്കൽ വിഭാഗമായ ‘ഡോജിനെ’ (DOGE) നയിച്ചിരുന്നത് ടെസ്‍ല , സ്പേസ്എക്സ് , എക്സ് എന്നിവയുടെ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ഇലോൺ മസ്ക് ആയിരുന്നു.
എന്നാൽ, ഡോജിന്റെ പ്രവർത്തനലക്ഷ്യത്തെ തന്നെ അസാധുവാക്കുന്നതും ഗവൺമെന്റിന്റെ കടബാധ്യത കൂട്ടുന്നതുമാണ് ബിൽ എന്ന് മസ്ക് തുറന്നടിച്ചു. ഡോജിലെ തന്റെ സേവനകാലാവധി അവസാനിച്ചെന്ന് വ്യക്തമാക്കി മസ്ക് പടിയിറങ്ങിയിരുന്നു. തുടർന്നാണ് ട്രംപിനെതിരെ അദ്ദേഹം ആരോപണ, വിമർശന ശരങ്ങൾ തൊടുത്തത്.ഡോജിന്റെ മേധാവിയെന്ന നിലയിൽ മസ്ക് എടുത്ത പല തീരുമാനങ്ങളും അമേരിക്കയിലുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഗവൺമെന്റ് ജീവനക്കാരെ വൻതോതിൽ പിരിച്ചുവിട്ടതും ഗവൺമെന്റിന്റെ ചെലവുകൾ വെട്ടിക്കുറച്ചതും ടെസ്‍ലയ്ക്കെതിരായ പ്രതിഷേധമായി മാറി. ടെസ്‍ലയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനം കനത്തു. പലയിടത്തും ടെസ്‍ല കാറുകൾക്കും ഷോറൂമുകൾക്കും പ്രതിഷേധക്കാർ തീയിട്ടു. ടെസ്‍ല കാർ വിൽപന ചരിത്രത്തിലാദ്യമായി യുഎസിൽ ഇടിയുകയും ചെയ്തു.
ട്രംപുമായി അകന്നെങ്കിലും കൂടുതൽ തിരിച്ചടി നേരിടുകയാണ് നിലവിൽ മസ്ക്. ട്രംപുമായി സഹകരണം അവസാനിപ്പിച്ചശേഷം മാത്രം ടെസ്‍ല ഓഹരികൾ കനത്ത വിലത്തകർച്ച നേരിട്ടു. വ്യാഴാഴ്ച മാത്രം ഓഹരിവില 14% താഴേക്കുപോയി. കമ്പനിയുടെ വിപണിമൂല്യം 152 ബില്യൻ ഡോളർ (ഏകദേശം 13 ലക്ഷം കോടി രൂപ) ഇടിഞ്ഞ് ഒരു ട്രില്യൻ ഡോളറിന് താഴെയെത്തി. വിപണിമൂല്യത്തിൽ ഒറ്റയടിക്ക് ഇത്രവലിയ ഇടിവ് ചരിത്രത്തിലാദ്യം. ഓഹരിവില പിന്നീട് നഷ്ടം നിജപ്പെടുത്തിയെങ്കിലും നിലവിൽ വിപണിമൂല്യം 916 ബില്യൻ ഡോളറിലാണുള്ളത്. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള (EV Credits) നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള തീരുമാനമാണ് മസ്കിനെ ചൊടിപ്പിച്ചത്. ടെസ്‍ലയ്ക്ക് മികച്ച ലാഭം നൽകിയിരുന്ന സ്കീമാണ് ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ഇല്ലാതാവുക.
ബിൽ നടപ്പാകുന്നതോടെ ഇവി ഉടമകൾക്ക് 250 ഡോളർ വാർഷിക ഫീസും (ഏകദേശം 21,250 രൂപ) വരും. നിലവിൽ തന്നെ ലോകമെമ്പാടും വിൽപനയിൽ വൻ ഇടിവ് നേരിടുന്ന ടെസ്‍ലയ്ക്ക് ഇത് കൂടുതൽ തിരിച്ചടിയുമാകും. തുടർന്നാണ് ബില്ലിനെ വിമർശിച്ച് മസ്ക് പരസ്യമായി രംഗത്തെത്തിയത്. അമേരിക്കയുടെ കടബാധ്യതയിൽ 5 ട്രില്യൻ ഡോളർ (ഏകദേശം 425 ലക്ഷം കോടി രൂപ) കൂടി കൂട്ടിച്ചേർക്കാൻ വഴിവയ്ക്കുന്നതാണ് ബില്ലെന്നും മസ്ക് വിമർശിച്ചിരുന്നു.