വാഷിങ്ടൺ: ഇറാന്റെ ഷഹീദ് ആക്രമണ ഡ്രോണുകൾക്കെതിരെ പ്രതിരോധിക്കാൻ യുക്രൈൻ മുമ്പ് നൽകിയ മുന്നറിയിപ്പും സാങ്കേതിക സഹായ നിർദ്ദേശവും അമേരിക്ക അവഗണിച്ചതാണ് ഇപ്പോൾ വലിയ തന്ത്രപരമായ പിഴവായെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നതായി റിപ്പോർട്ട്. ആക്സിയോസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിന് മാസങ്ങൾ മുമ്പ് തന്നെ കീവ് വാഷിങ്ടണിനെ മുന്നറിയിപ്പു നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ യുക്രൈൻ ഉദ്യോഗസ്ഥർ അമേരിക്കയ്ക്കായി വിശദമായ ഒരു പ്രെസന്റേഷനും തയ്യാറാക്കിയിരുന്നു. യുക്രൈൻ യുദ്ധഭൂമിയിൽ പരീക്ഷിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇറാനിൽ നിർമ്മിച്ച ഷഹീദ് ഡ്രോണുകളെ എങ്ങനെ തകർക്കാമെന്നതും അമേരിക്കൻ സൈന്യത്തെയും മിഡിൽ ഈസ്റ്റിലെ കൂട്ടാളികളെയും എങ്ങനെ സംരക്ഷിക്കാമെന്നതുമായിരുന്നു അതിലെ പ്രധാന വിഷയം. എന്നാൽ ആ പദ്ധതി ട്രംപ് ഭരണകൂടം ഗൗരവമായി പരിഗണിച്ചില്ലെന്നാണ് റിപ്പോർട്ട്.
എന്നാലിപ്പോൾ ഇറാന്റെ ഷഹീദ് ഡ്രോണുകൾ അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ വാഷിങ്ടൺ വീണ്ടും യുക്രൈനോട് സഹായം തേടിയിരിക്കുകയാണ്.
ഷഹീദ് ഡ്രോണുകൾ യുഎസിന്റെ മുന്നിലെ തലവേദന
കഴിഞ്ഞ ആഴ്ച കാപിറ്റോൾ ഹില്ലിൽ നടന്ന രഹസ്യ ബ്രീഫിംഗിൽ അമേരിക്കൻ ഉദ്യോഗസ്ഥർ നിയമനിർമ്മാതാക്കളോട് പറഞ്ഞത് ഇറാന്റെ ഷഹീദ് ഡ്രോണുകൾ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് ഗൗരവമായ വെല്ലുവിളിയാണെന്നാണ്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്തും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കേയിനും ഡ്രോണുകളുടെ ഭീഷണി ആദ്യം കരുതിയതിലും കൂടുതലാണെന്ന് സമ്മതിച്ചു. ഈ ഡ്രോണുകൾ സാധാരണയായി വളരെ താഴ്ന്ന ഉയരത്തിലും മന്ദഗതിയിലും പറക്കുന്നതിനാൽ പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് അവ കണ്ടെത്താനും തകർക്കാനും ബുദ്ധിമുട്ടുണ്ടാകുന്നു.
ചെറിയൊരു പിഴവിൽ നഷ്ടങ്ങൾ വിലമതിക്കാനാകാത്തത്
ഇറാന്റെ കുറഞ്ഞ ചെലവുള്ള ഷഹീദ് ഡ്രോണുകൾ ഇതിനകം ഏഴ് അമേരിക്കൻ സൈനികരുടെ മരണവുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഒരു ഷഹീദ് ഡ്രോണിന്റെ വില ഏകദേശം 20,000 മുതൽ 50,000 ഡോളർ വരെയാണ്. എന്നാൽ അവയെ തകർക്കാൻ അമേരിക്ക ഉപയോഗിക്കുന്ന മിസൈലുകൾക്ക് ലക്ഷക്കണക്കിന് ഡോളർ ചെലവാകുന്നു. ഈ ചെലവിലെ അസന്തുലിതാവസ്ഥ അമേരിക്കൻ സൈന്യത്തിന് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്.
യുക്രൈൻ മുമ്പ് നൽകിയ പദ്ധതി
റഷ്യയുമായുള്ള യുദ്ധത്തിൽ ഷഹീദ് മാതൃകയിലെ ആയിരക്കണക്കിന് ഡ്രോണുകൾ നേരിട്ട യുക്രൈൻ അവയെ പ്രതിരോധിക്കാൻ നിരവധി സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുണ്ടെന്നാണ് വ്ലാഡിമിർ സെലെൻസ്കി പറയുന്നത്. കുറഞ്ഞ ചെലവിൽ ഷഹീദ് ഡ്രോണുകളെ തകർക്കാൻ കഴിയുന്ന ഇന്റർസെപ്റ്റർ ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങളും യുക്രൈൻ വികസിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി 2025 ഓഗസ്റ്റിൽ വൈറ്റ് ഹൗസിൽ നടന്ന ഒരു രഹസ്യ യോഗത്തിൽ ഈ പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരിട്ട് അവതരിപ്പിച്ചിരുന്നു. മിഡിൽ ഈസ്റ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ തടയാൻ ടർക്കി, ജോർദാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ “ഡ്രോൺ കോംബാറ്റ് ഹബുകൾ” സ്ഥാപിക്കണമെന്നും യുക്രൈൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്ന് യുഎസ് ഈ ആവശ്യത്തെ പുച്ഛിച്ച് തള്ളിക്കളഞ്ഞു. അന്ന് പദ്ധതി നടപ്പിലാക്കിയില്ലെങ്കിലും ഇപ്പോൾ ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ വർധിച്ചതോടെ അമേരിക്ക ഔദ്യോഗികമായി യുക്രൈനോട് സഹായം അഭ്യർത്ഥിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
യുക്രൈൻ നേരത്തെ നിർദ്ദേശിച്ച സഹകരണം നടപ്പാക്കിയിരുന്നെങ്കിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ നേരിടുന്നതിൽ അമേരിക്കയ്ക്ക് കൂടുതൽ സഹായകരമായേനെയെന്ന് ചില ഉദ്യോഗസ്ഥർ ഇപ്പോൾ സമ്മതിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.












































