ചെന്നൈ: കരൂരിനെ ദുരന്ത കടലാക്കിയ റാലിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ അധ്യക്ഷനായ കമ്മിഷനായിരിക്കും ദുരന്തത്തെ കുറിച്ച് അന്വേഷിക്കുക.
അതേസമയം ഇന്ന് പുലർച്ചെയോടെ സ്റ്റാലിൻ കരൂരിലെത്തും. വിമാനമാർഗം സേലത്തെത്തി അവിടെ നിന്നു കാർ മാർഗമാണ് കരൂരിലെത്തുക. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. സംഭവത്തിൽ വിജയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. നടനെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും ആവശ്യം.
ഇതിനിടെ സംഭവശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം അപകടത്തെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. വിജയ്ക്കെതിരെ കേസെടുക്കുമെന്നാണ് ഒടുവിലത്തെ വിവരം. പതിനായിരം പേർ പങ്കെടുക്കുന്ന റാലി നടത്താനാണ് കോടതി അനുമതി നൽകിയത്. അൻപതിനായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രൗണ്ടായിരുന്നു സമ്മേളനത്തിനായി സജ്ജീകരിച്ചത്. എന്നാൽ രണ്ടു ലക്ഷം പേരെങ്കിലും റാലിക്ക് എത്തിക്കാണുമെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
ഇന്നലെ ഉച്ചയോടെ റാലി നടക്കുന്ന കരൂരിലേക്ക് വിജയ് എത്തുമെന്നാണ് തമിഴക വെട്രി കഴകം പ്രവർത്തകരെ പാർട്ടി നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ആറു മണിക്കൂറോളം വൈകി രാത്രിയോട് അടുത്താണ് വിജയ് അവിടേക്ക് എത്തിയത്. എന്നാൽ മണിക്കൂറുകൾ മുൻപുതന്നെ ആരാധകർ കാത്തിരിപ്പ് തുടങ്ങിയിരുന്നു, ഇതോടെ കനത്ത ചൂടിനുമിടയിൽ പലരും കുഴഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താനായിരുന്നു പലരുടെയും ശ്രമം. ഇതിനിടെ പലരും കാൽതെറ്റി വീഴുകയും പരുക്കേൽക്കുകയും ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം.