തിരുവനന്തപുരം: വെള്ളറട കിളിയൂരിൽ അച്ഛനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതിയുടെ അമ്മ സുഷമ. കഴിഞ്ഞ ഏഴു വർഷത്തിലധികമായി ഭർത്താവ് ജോസും താനും മകളും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചിരുന്നതെന്നാണ് സുഷമയുടെ വെളിപ്പെടുത്തൽ. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്നും സുഷമ പറയുന്നു.
11 വയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ടാനച്ഛൻ അറസ്റ്റിൽ
‘‘കൊച്ചിയിൽ സിനിമാ പഠനത്തിനു പോയിരുന്നു. അതോടുകൂടിയാണ് മകന് മാറ്റങ്ങൾ സംഭവിച്ചത്. മുറി പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവന്റെ മുറിയിലേക്ക് കയറാൻ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാൽ ഉടൻ അവൻ പ്രതികരിക്കും, ഭീഷണിപ്പെടുത്തും. മകൻ പുറത്തിറങ്ങിയാൽ എനിക്ക് ഭയമാണ്. മുറിയിൽ നിന്നും ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകൻ ജയിലിൽ നിന്നും പുറത്തു വന്നാൽ അടുത്തത് ഞാനോ, മകളോ ആയിരിക്കും’’ – സുഷമ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസിനെ (70), മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്.