തൃശൂർ: തങ്ങൾ മർദിച്ചെന്നാരോപിച്ച് ഭാര്യയുടെ കൈപിടിച്ച് അഗതി മന്ദിരത്തിലേക്കു പോയ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഫോണും സ്വിച്ച്ഓഫ് ചെയ്തു. ഇതോടെ വീട്ടിലെത്തിച്ച പിതാവിൻറെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച് കാത്തിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മകൻ പിതാവിൻറെ അന്ത്യയാത്രാ ചടങ്ങുകളിൽ പങ്കെടുക്കാതെ മാറി നിന്നെന്ന് ബന്ധുക്കൾ പറയുന്നു.
ബുധനാഴ്ച രാവിലെയാണ് അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ തോമസ് (78) മണലൂരിലെ അഗതി മന്ദിരത്തിൽ മരിച്ചത്. ഏതാനും മാസം മുൻപ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ച് തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങി. പിന്നീടു ഇവർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇരുവരേയും മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ അഗതി മന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്.
അതേസമയം ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്. ഈ വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം നാട്ടുകാർ അറിയുന്നത്. മകനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ബന്ധുക്കളും അയൽവാസികളും പറഞ്ഞു. തുടർന്ന് വീട്ട്മുറ്റത്ത് തന്നെ മൃതദേഹം കിടത്തി അന്ത്യയാത്രാ കർമ്മങ്ങൾ നടത്തി വൈകീട്ട് എറവ് സെൻറ് തെരേസാസ് പള്ളിയിൽ സംസ്കാരവും നടത്തി.