തിരുവനന്തപുരം: പാക്കിസ്ഥാനെതിരായ ഇന്ത്യൻ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾക്ക് പതിവു സുരക്ഷ തുടരും.സംഘർഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. സംഘർഷവേളയിൽ സ്വീകരിക്കുന്ന അതീവ ജാഗ്രതയാണ് നിലവിലുള്ളത്.പാങ്ങോട് കരസേനാ ബ്രിഗേഡ് മധ്യപ്രദേശിലെ ഭോപാൽ ആസ്ഥാനമായുള്ള 21 സ്ട്രൈക്ക് കോറിന്റെ ഭാഗമാണ്. പാക്കിസ്ഥാനോടു ചേർന്നുള്ള പടിഞ്ഞാറൻ അതിർത്തിയുടെ സുരക്ഷാച്ചുമതലയുള്ള സേനാ വിഭാഗമാണിത്. രാജസ്ഥാനിലെ മരുഭൂമിയുൾപ്പെടുന്ന അതിർത്തി പ്രദേശമാണിത്.
സംഘർഷ സാഹചര്യത്തിൽ അതിർത്തിയിലേക്ക് സ്ട്രൈക്ക് കോറിനെ വിന്യസിച്ചാൽ പാങ്ങോട് നിന്നുള്ള സേനാംഗങ്ങളും അതിന്റെ ഭാഗമാകും. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെയും സുരക്ഷ വർധിപ്പിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥർ അതത് സ്ഥലങ്ങൾ വിട്ടുപോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനം ഉൾപ്പെടെ പതിനഞ്ചിലേറെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളാണു കൊച്ചിയിലും പരിസരത്തുമായി ഉള്ളത്. ഇവയ്ക്കെല്ലാം ശക്തമായ സുരക്ഷയും ഏർപ്പെടുത്തി.
കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി. തുറമുഖത്തോടു ചേർന്നുള്ള പ്രദേശങ്ങളിലെല്ലാം നാവികസേനയുടെ ഫാസ്റ്റ് ഇന്റർസെപ്റ്റർ യാനങ്ങളെ കൂടുതലായി വിന്യസിച്ചു. വ്യോമമേഖല മുഴുവൻ 24 മണിക്കൂറും അത്യാധുനിക റഡാറുകളുടെ നിരീക്ഷണത്തിലുമാണ്.


















































