നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപ വിവാദം കെട്ടടങ്ങുന്നതിനു മുൻപുതന്നെ നടി സ്നേഹ ശ്രീകുമാറിനെതിരെ ഭീഷണിയും ബോഡി ഷെയ്മിങ്ങുമായി കലാമണ്ഡലം സത്യഭാമ രംഗത്ത്. മുൻപ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമർശങ്ങളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്.
‘‘പിണ്ഡോദരി മോളെ’’ എന്ന് സ്നേഹയെ വിശേഷിപ്പിച്ച സത്യഭാമ, സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽപെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്ന് വീഡിയോയിൽ വെല്ലുവിളിക്കുന്നുമുണ്ട്. സ്നേഹ ‘മറിമായം’ എന്ന പരിപാടിയിൽ അഭിനയിക്കുന്നത് കഞ്ഞി കുടിച്ചു ജീവിക്കാനാണെന്നും സ്നേഹ പഠിച്ച ഓട്ടംതുള്ളൽ എന്ന കലയെയും സത്യഭാമ താഴ്ത്തിക്കെട്ടി സംസാരിക്കുന്നു. സ്നേഹയുടെയോ, രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെങ്കിലും വീഡിയോയിൽ സ്നേഹയുടെ ചിത്രം സത്യഭാമ പങ്കുവച്ചിട്ടുണ്ട്.
‘‘പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ.’’വീഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു.
സത്യഭാമയുടെ അധിക്ഷേപങ്ങൾ ഇങ്ങനെ-
‘‘ഞാൻ കുറച്ചു വിവാദങ്ങളിലൊക്കെ പെട്ടതായി എല്ലാവർക്കും അറിയാമല്ലോ. അത് വിവാദമായി നിങ്ങൾക്ക് തോന്നിയെങ്കിലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അതിന്റെ സത്യാഗസ്ഥകൾ ഞാൻ ലൈവിൽ വന്നു പറയും. പക്ഷേ ആ സമയത്ത് എന്നെ വേദനിപ്പിച്ച ചിലരുണ്ട്. എന്റെ ബന്ധുക്കൾക്ക് എന്നെ പബ്ലിക് ആയി സപ്പോർട്ട് ചെയ്യാൻ പറ്റില്ല, കാരണം മാധ്യമങ്ങൾ അവരെ വളയും. എങ്കിലും എന്റെ ബന്ധുക്കൾ എല്ലാവരും എന്നെ വിളിച്ച് പിന്തുണ അറിയിച്ചു. എന്റെ കരിയർ പോലും നിന്നും പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. പക്ഷേ ഈശ്വരാധീനം ഉള്ള കല ആണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ടു ദൈവങ്ങൾ എന്റെ കൂടെ നിന്നു…
ഞാൻ തളർന്നില്ല ഒറ്റയ്ക്ക് പോരാടി. കലാലോകത്ത് എനിക്ക് വേണ്ടപ്പെട്ടവർക്ക് പോലും നേരിട്ട് സഹായിക്കാൻ സാധിച്ചില്ല. കല പഠിച്ച ചിലർ എന്നെ ദ്രോഹിക്കുകയും ചെയ്തു. ദേഹോപദ്രവം അല്ല ഞാൻ ഉദേശിച്ചത്, അല്ലാതെ മാധ്യമങ്ങളിലൂടെ ഓരോന്ന് വിളിച്ചു പറഞ്ഞു. ആ സമയത്ത് ഞാൻ മാനസികമായി കുറച്ചു ബുദ്ധിമുട്ടിയിരുന്നു.
കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാൻ പിന്നീടാണ് അത് അറിഞ്ഞത്, ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണത്. വളരെ നല്ല രീതിയിൽ പോകുന്ന ഒരു പരിപാടിയാണ് അത്. മണികണ്ഠൻ, നിയാസ്, ഉണ്ണി തുടങ്ങിയ അസാധ്യ കലാകാരന്മാർ ഒക്കെ അതിലുണ്ട്. അതിനകത്താണ് ഞാൻ പറയുന്ന ഈ കക്ഷി ഉള്ളത്. അവളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി.
ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കാമോ എന്ന്, എന്റെ എതിർ കക്ഷിയായ ആളുടെ കൂടെ, എന്താടി എനിക്ക് കളിക്കാൻ പറ്റാത്തത് ? ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനക്ക് ഡാൻസ് ഇന്റർവ്യൂവിനു ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്, ആദ്യം നീ പഠിച്ച തൊഴിൽ നീ കൈകാര്യം ചെയ്യുന്നുണ്ടോ, അത് ആദ്യം നീ ചെയ്യ്, എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ. നീ നിന്റെ അമ്മയുടെ വയറ്റിൽ ഉണ്ടാകുന്നതിനു മുൻപ് ഞാൻ മുഖത്ത് ചായം തേച്ച് ഫീൽഡിൽ ഇറങ്ങിയതാണ്.
നീ സ്ത്രീ എന്ന് വിളിക്കാൻ ഞാൻ പുരുഷൻ ആണെന്ന് പറഞ്ഞ് പാന്റും ഷർട്ടും ഇട്ടു നടന്നിട്ടില്ല. നീ പോയി കേസ് കൊടുക്ക് അപ്പോൾ ഞാൻ നിന്റെ പിറകെ വരാം. നീ പഠിച്ചത് നീ ഒന്ന് കളിച്ചേ. എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോഴാണ് അറിഞ്ഞത് നീ തുള്ളൽ ആണ് പഠിച്ചതെന്ന്. തുള്ളൽ നല്ല ഒരു കലയാണ് അത് സമ്മതിച്ചു. നീ ആദ്യം അത് തുള്ള്. നീ കഞ്ഞികുടിച്ചു ജീവിക്കാൻ അല്ലേ ‘മറിമായ’ത്തിൽ പോയത്. നീ വലിയ ആർട്ടിസ്റ്റ് ആണെന്നാണോ വിചാരം. എന്നോട് നീ പറഞ്ഞില്ലേ കളിക്കാൻ, നിനക്ക് ഇപ്പോൾ എന്റെ കളി കാണണോ. ഞാൻ അന്തസായി എന്റെ തൊഴിൽ ആണ് ചെയ്തു ജീവിക്കുന്നത്.
നീ പറഞ്ഞ ആൾ പഠിച്ചതുപോലെ തന്നെയാണ് ഞാനും പഠിച്ചത്. നിന്റെ നാട്ടിൽ ഒരു പരിപാടിക്ക് എന്നെ വിളിക്ക്, ഞാൻ വന്നു കളിക്കാം. നീ എന്നെ പറഞ്ഞതിന്റെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നിനക്ക് കിട്ടിയോ, നിന്റെ ഭർത്താവ് പീഡന കേസിൽ പ്രതിയായി.അതൊക്കെ നീ മറന്നോ ? ഞങ്ങളൊന്നുമതു മറന്നിട്ടില്ല. അതിനാണ് ദൈവം എന്നൊരു ശക്തി ഉള്ളത്. ഒരാളെ അറിയാതെ ഒന്നും പറയരുത്. ഒരു വ്യക്തിയെക്കുറിച്ച് സത്യമറിയാതെ ഞാൻ ഒന്നും പറയില്ല. നീ എന്റെ കേസിന്റെ സമയത്ത് എനിക്കിട്ടങ്ങു പൂശി. എനിക്കൊരു അവസരം കിട്ടും, ഞാൻ ഫേസ്ബുക്കും യുട്യൂബും ഒക്കെ തുടങ്ങിയത് കാശ് ഉണ്ടാക്കാനല്ല.
അങ്ങനെ കുറേപ്പേരുണ്ട്, ഒരു പണിയും അറിയാത്തവർ. എന്റെ കയ്യിൽ അന്തസായി ഒരു പണി ഉണ്ട്. എനിക്ക് നൃത്തം ചെയ്യാൻ സാധിക്കും എന്നുള്ളതുകൊണ്ടാണ് ഞാൻ ചാനൽ തുടങ്ങിയത്. നീ എന്റെ പേജ് തുറന്നു നോക്ക് ഞാൻ ഡാൻസിനെപ്പറ്റിയും എന്റെ കുട്ടികളുടെ പരിപാടികളെപ്പറ്റിയും അതിനകത്ത് ഇട്ടിട്ടുള്ളത് നോക്ക്. നീ വലിയ ആർടിസ്റ്റ് ആണെന്നാണ് നിന്റെ വിചാരം. മുഖത്ത് ചായം തേച്ചു എന്ന് കരുതി ആർട്ടിസ്റ്റ് ആകില്ല, നിന്റെ ഏറ്റവും വലിയ തൊഴിൽ ‘മറിമായ’ത്തിൽ തുള്ളുന്നതാണ്. നിന്നെ എന്താ ആരും ഉർവശി ശാരദ എന്ന് വിളിക്കാത്തത്? നമുക്ക് വലിയ വലിയ നടിമാർ ഒക്കെ ഉണ്ട്. നിന്റെ പേര് എന്താ നിന്റെ പരിപാടിയിൽ. നിന്റെ ഫിഗറിന് പറ്റിയ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത് . എന്നെ പറഞ്ഞതിന്റെ ആറു മാസം നിന്റെ ഭർത്താവിന് കിട്ടി. ഇപ്പോൾ നിന്റെ ഭർത്താവിനെ അതിൽ കാണാൻ ഇല്ലല്ലോ. അനാവശ്യം പറയുമ്പോൾ ദൈവം എന്നൊരു ശക്തി ഉണ്ടെന്നു ഓർക്കണം. അതിന്റെ അടി ആണ് നിനക്ക് കിട്ടിയത്. ഇതൊന്നു പറയണം എന്ന് വിചാരിച്ചിട്ട് കുറെ ദിവസമായി ഇന്നാണ് അവസരം കിട്ടിയത്. ഇനി നീ എനിക്കെതിരെ വൃത്തിയായി ഫേസ്ബുക്കിൽ ഇട്. അപ്പോൾ അതിന്റെ പുറകെ ഞാൻ വരം.’’– .
അതേസമയം മുൻപ് സത്യഭാമയും ആർഎൽവി രാമകൃഷ്ണനും തമ്മിലുള്ള വിവാദത്തിൽ രാമകൃഷ്ണനെ പിന്തുണച്ച് സ്നേഹ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു.
‘‘ആ സ്ത്രീ പറയുന്നു അവർ രാമകൃഷ്ണനെ അല്ല ഉദ്ദേശിച്ചതെന്ന്. അവരിനി ആരെ ഉദ്ദേശിച്ചാലും അവർ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് അവർ ഉപയോഗിച്ചിട്ടുള്ളത്. ഒരിക്കലും ഒരു കലാകാരിക്ക് ചേർന്ന സംസ്കാരമല്ല അവര് അന്ന് ഒരു യൂട്യൂബ് ചാനലിന്റെ മുന്നിൽ ഇരുന്ന് പറഞ്ഞത്. പ്രത്യേകിച്ച് ഒരു ടീച്ചർ. ഒരു ടീച്ചർ എന്നൊന്നും എനിക്ക് അവരെ പറയാൻ തോന്നുന്നില്ല. അവർക്ക് കലാമണ്ഡലം എന്നുള്ള പേര് അവരുടെ പേരിനോടൊപ്പം ചേർക്കാൻ യോഗ്യതയില്ല എന്ന് തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
സാധാരണ മനുഷ്യർക്ക് വരെ ദഹിക്കാത്ത ചില വാക്കുകളാണ് അവര് പറഞ്ഞിരിക്കുന്നത്. അവരുടെ അടുത്ത് പഠിച്ച കുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്. എത്രത്തോളം മാനസിക പീഡനം അവര് സഹിച്ചിട്ടുണ്ടാവും എന്നാണ് ഞാൻ ആലോചിക്കുന്നത്. ദയവുചെയ്ത് എനിക്ക് സർക്കാരിനോടും സർവ്വകലാശാല യൂണിയൻകാരോടും ഒക്കെ പറയാനുള്ളത് ഇത്തരം ജഡ്ജസിനെ ദയവുചെയ്ത് നിങ്ങൾ വിളിക്കരുത്.
അതുപോലെ എന്റെ പ്രിയപ്പെട്ട കുട്ടികളോടും രക്ഷിതാക്കളോടും പറയാനുള്ളത്, ഇത്രയും നെഗറ്റീവ് എനർജി പകർന്നു തരുന്ന ഒരു അധ്യാപികയുടെ അടുത്ത് നിങ്ങൾ കുട്ടികളെ വിടുന്ന അത്രയും അബദ്ധം നമ്മുടെ കുഞ്ഞുങ്ങൾക്ക് ജീവിതത്തിൽ സംഭവിക്കാനില്ല. ദയവുചെയ്ത് അത്തരം നെഗറ്റീവ് സംഗതികളെ കട്ട് ചെയ്ത് കളയുക.
രാമകൃഷ്ണേട്ടനെ സംബന്ധിച്ച് പറയുകയാണെങ്കിൽ, സിനിമയ്ക്കൊക്കെ മുമ്പേ എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളാണ്. ഒരു നർത്തകൻ എന്ന രീതിയിൽ ഏറ്റവും ആരാധനയോടുകൂടി ഞാൻ നോക്കി കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. രാമകൃഷ്ണേട്ടന് ഇങ്ങനത്തെ വിവാദങ്ങളുടെ ഒന്നും ആവശ്യമില്ല വൈറൽ ആവാൻ വേണ്ടിയിട്ട്. സാംസ്കാരിക കേരളത്തിന് തന്നെ ഏറ്റവും അപമാനമായ ഒരു സ്ത്രീയാണ് അവർ. അവരുടെ പേര് പോലും പറയാൻ എനിക്ക് ഇഷ്ടമില്ല, അത്രയും എനിക്ക് എതിർപ്പാണ് അവരോട്.’’
















































