തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ വെട്ടിലായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ ശാസിച്ച സമയത്ത് ബസിനുള്ളിൽ കുപ്പികൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നില്ലെന്ന് വിവരാവകാശ രേഖ കണ്ടെത്തിയിരിക്കുന്നത്. കുപ്പിവെള്ളം ബസിന്റെ മുന്നിലെ ഗ്ലാസിന് സമീപം ഇട്ടതിനാണ് മന്ത്രി ബസ് തടഞ്ഞുനിർത്തിയതും ജീവനക്കാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതും. തുടർന്നു ബസിന്റെ മുന്നിലെ ഗ്ലാസിന് സമീപം കുപ്പി സൂക്ഷിച്ചത് ജീവനക്കാരുടെ ശ്രദ്ധക്കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഡ്രൈവറിനും കണ്ടക്ടറിനുമെതിരേ നടപടി സ്വീകരിച്ചത്.
പക്ഷെ, മന്ത്രി ബസ് തടഞ്ഞ സംഭവം കഴിഞ്ഞ രണ്ടു ദിവസത്തിന് ശേഷമാണ് ഇതിൽ വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയത്. വിവരാവകാശ രേഖപ്രകാരമാണ് മന്ത്രിയുടെ നടപടിയും ബസിലെ സൗകര്യങ്ങളും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഏതാനും ആഴ്ചകൾക്കു മുൻപ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ മന്ത്രിയുടെ വാഹനം ബസിന് പിന്നാലെ എത്തി തടഞ്ഞുനിർത്തുകയും ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ച് പുറത്തിറക്കിയ ശേഷം പ്ലാസ്റ്റിക്കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കാണിച്ച് കൊടുക്കുകയും, ഇത് നീക്കം ചെയ്യാത്തതിൽ ജീവനക്കാരെ ശാസിക്കുകയുമായിരുന്നു. കൊല്ലം ആയൂരിൽ വെച്ചാണ് മന്ത്രി ബസ് തടഞ്ഞുനിർത്തി പരിശോധിച്ചത്.
അതേസമയം എല്ലാ സൂപ്പർഫാസ്റ്റ് ബസുകളിലും മാലിന്യം ഇടാനുള്ള ബോക്‌സ് വെച്ചിട്ടുണ്ട്. പുതിയ ബസുകളെല്ലാം അത് വെച്ചാണ് വരുന്നത്. 2000-3000 ടിന്നുകൾ വാങ്ങിവെച്ചു. ബസ് സ്റ്റേഷനിൽ വയ്ക്കാനും ടിന്നുകൾ വാങ്ങിവെച്ചു. എന്നിട്ടും, വാഹനത്തിന്റെ ഡാഷിന്റെ മുൻപിൽ മാലിന്യം ഇടുന്ന ഡ്രൈവർക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറെ മാത്രമല്ല ആ വണ്ടി പരിശോധിക്കാതെ വിട്ടയാളുടെ പേരിലും നടപടിയുണ്ടാകും. അത് കെഎസ്ആർടിസി ജീവനക്കാരൻ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. തെറ്റ് കണ്ടാൽ തെറ്റ് തന്നെയാണെന്ന് പറയും. ഇതായിരുന്നു അന്നു മന്ത്രിയുടെ പ്രതികരണം.

















































