ആലപ്പുഴ: യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ പി.വി. അൻവറുമായി നടത്തിയ കൂടിക്കാഴ്ചയെ ലഘൂകരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുട്ടിയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തികളെ അത്തരത്തിൽ കണ്ടാൽ മതിയെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പിവി അൻവറുമായി ഇനി ചർച്ച നടത്തേണ്ടതില്ല എന്നത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്, അൻവർ ഉയർത്തിയ വിഷയങ്ങൾ നേരത്തെ യുഡിഎഫ് ഉയർത്തിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘കഴിഞ്ഞ കുറച്ചുമാസങ്ങളായി പി.വി. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ അതിനും മുമ്പുതന്നെ യുഡിഎഫ് മുന്നോട്ടുവച്ചിരുന്ന ആരോപണങ്ങളാണ്. അതുകൊണ്ടുതന്നെ അൻവറിനെ കൂടെനിർത്തണം എന്നായിരുന്നു യുഡിഎഫ് തീരുമാനം. അതിന്റെ ഭാഗമായാണ് അൻവറുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. കുഞ്ഞാലിക്കുട്ടിയും ഞാനുമാണ് ചർച്ചകൾ നടത്തിയത്,’ ചെന്നിത്തല പറഞ്ഞു.
‘അതുപോലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് അൻവറിനെ അറിയിക്കാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ, പാർട്ടി നിശ്ചയിച്ച സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാനോ മുന്നണിയുമായി യോജിച്ചുപോകുന്ന നിലപാടെടുക്കാനോ അൻവർ തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇനി അൻവറുമായി ചർച്ച വേണ്ട എന്ന തീരുമാനം യുഡിഎഫ് ഒറ്റക്കെട്ടായി കൈക്കൊണ്ടതാണ്,’ ചെന്നിത്തല വ്യക്തമാക്കി.
‘കഴിഞ്ഞ രണ്ടാംതീയതി ചേർന്ന യുഡിഎഫ് യോഗമാണ് അൻവറുമായി വീണ്ടും സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി ആരായാലും അൻവർ പിന്തുണയ്ക്കും എന്നായിരുന്നു വിശ്വാസം. എന്നാൽ ആ വിശ്വാസം തകർക്കപ്പെട്ടു. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ വെറും 1700 വോട്ടുകൾക്ക് മാത്രമാണ് യുഡിഎഫ് നിലമ്പൂരിൽ പരാജയപ്പെട്ടത്. ഇത്തവണ അതിനെ മറികടന്ന് പാർട്ടി വലിയ വിജയം നേടും.
ഈ സർക്കാരിനെതിരായ വികാരം കേരളത്തിൽ ഉടനീളമുണ്ട്. അത് നിലമ്പൂരിലും പ്രതിഫലിക്കും. അതിൽ വെപ്രാളം പൂണ്ടാണ് സിപിഎം ഓരോ ചെറിയ കാര്യങ്ങളേയും ഊതിപ്പെരുപ്പിക്കാൻ ശ്രമിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുട്ടിയല്ലേ.. അദ്ദേഹം അക്കാര്യത്തെപ്പറ്റി, വ്യക്തിപരമായ സന്ദർശനമാണ് എന്ന് പറഞ്ഞുകഴിഞ്ഞല്ലോ. അതിനെ അങ്ങനെ കണ്ടാൽ മതി. സ്വതന്ത്ര സ്ഥാനാർഥികളെയൊക്കെ തേടി പോയെങ്കിലും സ്വന്തം പാർട്ടി ചിഹ്നത്തിൽതന്നെ സ്ഥാനാർഥിയെ നിർത്തിയ സ്ഥിതിക്ക് നിലമ്പൂരിലേത് സിപിഎമ്മും യുഡിഎഫും തമ്മിലുള്ള മത്സരമായി ഇതു മാറിക്കഴിഞ്ഞു,’ ചെന്നിത്തല കൂട്ടിച്ചേർത്തു.