കൊച്ചി: പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്. രാഹുല്‍ ചെയ്തത് തെറ്റാണ്. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷെ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.സ്ഥാനാര്‍ത്ഥിയെ തള്ളിപറഞ്ഞ ഒരാളുമായി യുഡിഎഫ് ഒത്തുതീര്‍പ്പില്ല.യുഡിഎഫിന്‍റെ അഭിമാനം വിട്ടുകളഞ്ഞുള്ള ഒരു നടപടിക്കുമില്ലെന്നും സതീശന്‍ വ്യക്തമാക്കി.
അൻവറിനോട് രണ്ടു കാര്യമാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണം. എങ്കിൽ തങ്ങൾക്കൊപ്പം വരാം. യുഡിഎഫിൽ നിന്നും ഒരാൾ പോലും പ്രകോപിപ്പിക്കുന്ന ഒരു വർത്തമാനവും പറഞ്ഞിട്ടില്ല.
മത്സരിക്കേണ്ടത് അവനവന്‍റെ ഇഷ്ടം. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്‍റ 9 വർഷത്തെ പ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.