തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി രാഹുൽ ഈശ്വറിനെ ഡിസംബർ 15വരെ റിമാൻഡ് ചെയ്ത് ജില്ലാ കോടതി. രാഹുൽ സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളി. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു രാഹുലിന്റെ വീഡിയോകൾ പരിശോധിച്ച ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.
പോലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി അറിയിച്ചു. തുടർന്നു രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. ജയിലിൽ നിരാഹാരസമരം ഇരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടിസ് നൽകിയതെന്നും രാഹുൽ കോടതിയെ അറിയിച്ചു. എന്നാൽ നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയിൽ രാഹുൽ പ്രവർത്തിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്‌ടോപ്പിലുണ്ടെന്നും രാഹുലിന്റെ വീഡിയോ യുവതിയെ അപമാനിക്കും വിധമാണെന്നും പെലീസ് ആരോപിച്ചു. രാഹുൽ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പോലീസ് കോടതിയിൽ ബോധിപ്പിച്ചു.


















































